തലശ്ശേരി: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.45ഓടെ തലശ്ശേരി ചാലില്‍ ഇന്ദിര പാര്‍ക്കിനടുത്ത വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇദ്ദേഹം പാടിയിട്ടുണ്ട്. കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് അറിയപ്പെടുന്ന ഗായകനായി മാറിയ അദ്ദേഹം ഫോക്‌ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനുമാണ്. വിവാഹ വീടുകളില്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റേജ് ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്.
മാപ്പിളപ്പാട്ടെന്ന കലാരൂപത്തെ ജനകീയമാക്കിയ ഗായകനും സഹൃദയനുമായിരുന്നു. തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ വലിയകത്ത് മൂസ്സയാണ് പിന്നീട് എരഞ്ഞോളി മൂസ്സ എന്നപേരില്‍ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്.
ശരശ്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വര്‍ഷം സംഗീതം പഠിച്ചു. ‘അരിമുല്ല പൂമണം ഉള്ളോളെ… അഴകിലേറ്റും ഗുണമുള്ളോളെ’ എന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ്സ പാട്ട് ജീവിതം ആരംഭിക്കുന്നത്. രാഘവന്‍ മാസ്റ്ററുടെ കൈപിടിച്ച് ആകാശവാണിയില്‍ പാടിയതുമുതലാണ് മൂസ്സ എന്ന പേരില്‍ പ്രസിദ്ധനാകുന്നത്. അടുത്ത കാലത്ത് ഹിറ്റായ മാണിക്യമലരായ പൂവി… എന്ന ഗാനം ആലപിച്ചതും ഇദ്ദേഹമായിരുന്നു.
മിഹ്‌റാജ് രാവിലെ, മൈലാഞ്ചി അരച്ചല്ലോ, കെട്ടുകള്‍ മൂന്നും കെട്ടി, എന്തെല്ലാം വര്‍ണ്ണങ്ങള്‍ തുടങ്ങിയ നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ദിലീപിന്റെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.എരഞ്ഞോളി വലിയകത്തെ ആസ്യയുടെയും അബുവിന്റെയും മകനാണ് മൂസ.ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനാണ്.
















