തിരുവനന്തപുരം : സംസ്ഥാനത്തെ 817 വോട്ടിങ് ബൂത്തുകള്‍ പ്രശ്നബാധിതമെന്ന് വിലയിരുത്തല്‍. 162 ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ്. തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സംഘം സംസ്ഥാനത്തെ സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍.
തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലകളിലും സുരക്ഷയ്ക്കായി അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. 57 കമ്പനി അര്‍ധ സൈനികര്‍ക്കാണ് സുരക്ഷ ചുമതലയിലുള്ളത്. തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാനത്തെ പോലീസിനും, 57 കമ്പനി അര്‍ധ സൈനിക വിഭാഗത്തിനും പുറമേ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമായി 2000 പോലീസുകാര്‍ സംസ്ഥാനത്ത് എത്തും.
3607 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഉണ്ടാകും. കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ പ്രത്യേകശ്രദ്ധ നല്‍കും. കണ്ണൂരിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്ര പ്രശ്നബാധിത ബൂത്തുകളാണ്. 611 പ്രശ്നസാധ്യത ബൂത്തുകളും 24 പ്രശ്നസാധ്യത കുറവുള്ള ബൂത്തുകളും ജില്ലയിലുണ്ട്. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലയിലാണ്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കും. കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. ചര്‍ച്ചയില്‍ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: