ന്യൂദല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ രണ്ടു ബന്ധുക്കളടക്കമുള്ളവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 281 കോടി രൂപയുടെ കള്ളപ്പണം. ഈ പണം പോയ വഴിയെക്കുറിച്ചുള്ള അന്വേഷണം നീളുന്നത് കമല്‍നാഥിലേക്കും സോണിയാഗാന്ധിയുടെ വലംകൈയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിലേയ്‌ക്കുമെന്ന് സൂചന.
വിപുലവും സുസംഘടിതവുമായ റാക്കറ്റാണ് ഇതിനുപിന്നിലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ പണത്തിന്റെ ഒരു ഭാഗം ഒരു പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ദല്‍ഹി ആസ്ഥാനത്തിന്റെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ ഇൗ പണത്തില്‍ നിന്ന് 14.6 കോടിയാണ് പിടിച്ചെടുത്തതെന്നും അവര്‍ പറഞ്ഞു. അതിനു പുറമേ ദല്‍ഹി തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഒരു പ്രമുഖ നേതാവിന്റെ വസതിയിലേക്ക് 20 കോടി രൂപ ഹവാലയായും എത്തിച്ചിട്ടുണ്ട്. അഹമ്മദ് പട്ടേലിന് ഇതുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍.
14.6 കോടി രൂപയും 252 കുപ്പി മദ്യവും ആയുധങ്ങളും കടുവാത്തോലുമാണ് പിടിച്ചത്. ഒരു മുതിര്‍ന്ന നേതാവിന്റെ (കമല്‍നാഥ്) അടുത്ത ബന്ധുവിന്റെ ഗ്രൂപ്പില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും 230 കോടിയുടെ വിവരങ്ങള്‍ കുറിച്ച ക്യാഷ് ബുക്കും പിടിച്ചെടുത്തു. വ്യാജ ബില്ലുകള്‍ ചമച്ച് 242 കോടി രൂപ മാറ്റിയതായും ഇവയുമായി ബന്ധപ്പെട്ട 80 കമ്പനികള്‍ നികുതി വേണ്ടാത്ത മേഖലകളില്‍ (വിദേശരാജ്യങ്ങള്‍) പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ദല്‍ഹിയിലെ സമ്പന്നരുടെ മേഖലകളില്‍ ബിനാമി പേരിലുള്ള വസ്തുക്കളും കണ്ടെത്തി.
ഭോപ്പാല്‍, ഇന്‍ഡോര്‍, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. തെരഞ്ഞെടുപ്പിന് ഒഴുക്കാന്‍ വന്‍തോതില്‍ കള്ളപ്പണം എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്.
കമല്‍നാഥിന്റെ മുന്‍ ഓഫീസര്‍ ഓണ്‍ഡ്യൂട്ടി പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേശകന്‍ രാജേന്ദ്ര മിഗ്‌ലാനി, അശ്വനി ശര്‍മ, കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരി എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന.കോണ്‍ഗ്രസ് ആസ്ഥാനത്തെ അക്കൗണ്ടന്റായ എസ്.എം. മൊയീന് കുഴല്‍പ്പണമായി 20 കോടി ലഭിച്ചെന്നും ഇത് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചെന്നും കണ്ടെത്തി.
മൊയീന്റെ വസതിയില്‍ ഏപ്രില്‍ ആറിന് അഹമ്മദ് പട്ടേല്‍ എത്തിയിരുന്നു. ഇത് റെയ്ഡ് തടയാനാണെന്നാണ് ആക്ഷേപം. മൊയീന്‍, അഹമ്മദ് പട്ടേലിനൊപ്പം ഇരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പു സമയത്തെ റെയ്ഡുകള്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണങ്ങളെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റവന്യൂ സെക്രട്ടറി, പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി.
















