ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടതു തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ചിത്രത്തിനെതിരായ ഹര്‍ജികള്‍ ബോംബെ, ദല്‍ഹി ഹൈക്കോടതികള്‍ തള്ളിയിരുന്നു. സിനിമയില്‍ എന്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകാതെ ഉത്തരവിറക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഹര്‍ജിക്കാരായ കോണ്‍ഗ്രസ് പ്രവര്ത്തകന് ഇന്ന് കോടതിയില്‍ തെളിയിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കൃത്യമായ തെളിവ് ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: