തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിന്റെ തലയെടുപ്പാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്. അതിനാല്‍ തന്നെ മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങള്‍ ഇല്ല. ഓണം ആയാലും ക്രിസ്തുമസ് ആയാലും സെക്രട്ടേറിയറ്റ് പടിക്കലില്‍ സമരങ്ങള്‍. അതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്കൂടി എത്തിയതോടെ പൊരിവെയിലത്ത് പോരും മുറുകി. മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാനം കളത്തില്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയാണ് എന്‍ഡിഎയുടെ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎല്‍എ കൂടിയായ സിപിഐയിലെ സി. ദിവാകരനായിരുന്നു ആദ്യം രംഗത്ത് ഇറങ്ങിയത്. പിന്നാലെ സിറ്റിങ്ങ് എംപി ശശി തരൂരും. കുമ്മനം രംഗത്തിറങ്ങിയതോടെ അനന്തപുരിയിലെ അങ്കവും കനത്തു.
മുന്‍കാലങ്ങളിലേതുപോലെ കൊടിയുടെ നിറത്തിനും ചിഹ്നത്തിനും അനന്തപുരിക്കാര്‍ ഇക്കുറി ചെവികൊടുക്കുന്നില്ല. രാജ്യത്തെ ഒരു തലസ്ഥാന നഗരത്തിനും ഇല്ലാത്ത ദുര്‍വിധിയും അതോടൊപ്പം ആചാരലംഘനവുമാണ് ചര്‍ച്ച. ശബരിമലയിലെ വിശ്വാസം സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി മെതിച്ചതിനെ തുടര്‍ന്ന് 61 ദിവസം നിരാഹാര സത്യാഗ്രഹം നടന്നു സെക്രട്ടേറിയറ്റിനു മുന്നില്‍. ഒരു ചര്‍ച്ച നടത്താന്‍ പോലും സമരപോരാട്ടങ്ങളിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തയ്യാറായില്ല. ശബരിമല പോലെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആചാരങ്ങളെയും ഇല്ലാതാക്കുമോ എന്ന ആശങ്ക വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാണ്.
വികസനമില്ലാത്ത തലസ്ഥാനം
തലസ്ഥാന നഗരങ്ങളില്‍ വികസനമില്ലാത്ത ഒരു തലസ്ഥാനമാണ് തിരുവനന്തപുരം. തലയെടുപ്പുണ്ടായിരുന്ന വിമാനത്താവളത്തില്‍ അന്താരാഷ്‌ട്ര സര്‍വീസുകളെല്ലാം നിര്‍ത്തലാക്കി. വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഭീമാകാരന്‍മാരായ ഐടി കമ്പനികള്‍ തലസ്ഥാനം വിടാനൊരുങ്ങുന്നു. ആയിരം ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിന് ആവശ്യമായ പാറ ലഭിക്കാതെ അദാനി ഗ്രൂപ്പ് തലങ്ങും വിലങ്ങും നടക്കുന്നു. മെട്രോ റയിലും ശശി തരൂരിന്റെ ബാഴ്‌സലോണ ഇരട്ടനഗരവും പാഴ്‌വാക്കായി. എങ്ങുമെത്താത്ത സ്മാര്‍ട്ട് സിറ്റി. തിങ്ങിനിറഞ്ഞ പാതകളില്‍ക്കൂടി നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. ഇത്തരത്തില്‍ വികസനം എന്തെന്ന് ഇനിയും അറിയാത്ത ഒരു തലസ്ഥാന നഗരമാണ് തിരുവനന്തപുരം.
അധോലാകനഗരങ്ങളെ അമ്പരപ്പിക്കുന്ന കൊലപാതകങ്ങള്‍
മുംബൈ അധോലോകത്തെപോലും അമ്പരിപ്പിക്കുന്ന കൊലപാതകങ്ങളാണ് നഗരത്തില്‍ നടക്കുന്നത്. രാത്രിയായാല്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ. ഗുണ്ടകള്‍ ഒരു വശത്ത് ഭരണം കൈയ്യിലെടുക്കുമ്പോള്‍ മറുഭാഗത്ത് ലഹരി മാഫിയകളുടെ വിളയാട്ടം. ഇവരെ സംരക്ഷിക്കുന്നത് ഇടത് വലത് മുന്നണികളായതിനാല്‍ നീതി നടപ്പിലാക്കേണ്ട പോലീസിനും വൈമനസ്യം. കോവളത്തിനു സമീപം വിദേശ വനിതയെ കുറ്റിക്കാട്ടില്‍ തള്ളി. ഇതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികളോട് ജാഗ്രത പാലിക്കണമെന്ന് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അത്ര സുരക്ഷിതമല്ലാതായി തിരുവനന്തപുരം നഗരം.
ആര്‍ക്കും പിടിനല്‍കാത്ത മണ്ഡലം
ഏഴ് മണ്ഡലങ്ങള്‍ ചേര്‍ന്നാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. മലയോരം മുതല്‍ തീരപ്രദേശം വരെ വിസ്തൃതയുള്ള മണ്ഡലത്തില്‍ ഇടതുവലത് മുന്നണി സ്ഥാനാര്‍ത്ഥികളെ മാറി മാറി വിജയിപ്പിച്ചു. കേരളത്തില്‍ താമര വിരിയിച്ച നേമവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവും വി. മുരളീധരന്‍ എംപി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ കഴക്കൂട്ടവും തിരുവനന്തപുരം മണ്ഡലത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനോട് അടുത്ത ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസുമായി കൂട്ടുകൂടി ശശി തരൂരിനെ വിജയിപ്പിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ എംഎല്‍എ ഒട്ടും സന്തോഷത്തിലല്ല. സിപിഎം പ്രവര്‍ത്തകര്‍ സഹകരിക്കാതെ ആറ്റിങ്ങലില്‍ പ്രചാരണത്തിനു പോയി. കഴിഞ്ഞതവണത്തേതു പോലെ അവസാന നിമിഷം സിപിഎം കോണ്‍ഗ്രസുമായി കൂട്ടുകൂടുമോ എന്ന ഭയം ദിവാകരനുണ്ട്.
മറുഭാഗത്തുള്ള ശശി തരൂരാകട്ടെ ഇക്കുറിയും സിപിഎം സഹായിക്കും എന്ന പ്രതീക്ഷയിലാണ് പ്രചാരണം. തരൂരിനെതിരെ ഐ ഗ്രൂപ്പുകാര്‍ പ്രത്യേക യോഗങ്ങള്‍ ചേരുന്നു. ഐവിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റ് കഴിഞ്ഞ രണ്ടുതവണയായി തരൂര്‍ കൈയ്യടക്കി വച്ചിരിക്കുന്നു. തരൂര്‍ എംപി ആയിട്ട് ഗ്രൂപ്പിന് ഒരു നേട്ടവും ഇല്ല. അതിനാല്‍ ഇക്കുറി തരൂരിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടും സീറ്റ് നല്‍കിയതിലെ വൈഷമ്യത്തിലാണ് ഐഗ്രൂപ്പുകാര്‍. കഴിഞ്ഞ പത്ത് വര്‍ഷം എംപി ആയിരുന്ന തരൂര്‍ ഉദ്ഘാടനത്തിനു മാത്രം വന്നു പോകുന്നു എന്ന് വോട്ടര്‍മാര്‍. ഇതിനിടെ മീന്‍ ചന്തയില്‍ നാറ്റം എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തരൂര്‍ അപമാനിക്കുകയും ചെയ്തു.
വെല്ലുവിളി ഉയര്‍ത്തി കുമ്മനം
ഇരുസ്ഥാനാര്‍ഥികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പടയോട്ടം. ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിട്ടാണ് മത്സരിക്കുന്നതെന്ന് വോട്ടര്‍മാര്‍ക്കറിയാം. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുമായിരുന്ന പദവി വിട്ടാണ് ജനസേവനത്തിനായി വോട്ട് ചോദിച്ച് എത്തുന്നതെന്നും വോട്ടര്‍മാര്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച ആനുകൂല്ല്യങ്ങളായ ആയുഷ്മാന്‍ഭാരതും കിസാന്‍ സമ്മാന്‍ നിധിയും ഉജ്ജ്വല്‍ ഗ്യാസ് യോജനയുമെല്ലാം കുമ്മനത്തിനോട് വിശദീകരിക്കുന്ന വോട്ടര്‍മാര്‍. അമ്പലങ്ങളിലും ചര്‍ച്ചിലും മോസ്‌ക്കിലും വോട്ട് തേടിപോകുമ്പോള്‍ വിശ്വാസസംരക്ഷണം ചര്‍ച്ചയാക്കുന്ന പൂരോഹിതര്‍. ഇത്തരത്തില്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയപ്പോള്‍ മുഖ്യചര്‍ച്ചയായി മാറിയത് കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം. ഇക്കുറി വിജയിച്ചേതീരൂ എന്ന ദൃഢപ്രതിജ്ഞയുമായി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട മണ്ഡലം പതിയെ താമരക്കാലത്തിലേക്ക് അടുക്കുകയാണ്.
















