തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ പുതിയതായി 222 കള്ളക്കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സുരേന്ദ്രന്റെ പേരില്‍ ഇതോടെ 242 കേസുകള്‍ ഉണ്ട്. ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ നടന്ന ഹര്‍ത്താലുകളില്‍ നടന്ന അക്രമങ്ങളിലും, പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന് പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണ്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊതുമുതല്‍ നശിപ്പിക്കുക, പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് രാവിലെ 11 മണിക്കാണ്. അതേദിവസം രാവിലെ 11.30 നു കാസര്‍ഗോട് ജില്ലയിലെ കുമ്പളയില്‍ അതേ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ഇതേ ദിവസം തന്നെ രാജക്കാട്ടും, വണ്ടിപ്പെരിയാറും സമാനമായ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 222 കേസുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് ദിവസം കൊണ്ട് ഒരാള്‍ക്കെങ്ങനെ ചെയ്യാന്‍ കഴിയുമെന്നത് വിചിത്രം. സാധാരണ സമാനസ്വഭാവമുള്ള കേസുകള്‍ ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നവരുടെ പേരുകളില്‍ വരാറുണ്ട്. എന്നാല്‍ സുരേന്ദ്രന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. കേസിനാസ്പദമായ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ശബരിമല കര്‍മസമിതിയാണ്.
242 കള്ളക്കേസുകള്‍ ഒരു പൊതു പ്രവര്‍ത്തകനെതിരെ എടുക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. സുരേന്ദ്രനെ അറസ്റ്റു ചെയ്തു ജയിലിലടച്ച് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും. അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുമെന്നും എം.എസ്. കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: