ചെന്നൈ : വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തെന്നിന്ത്യൻ നടി സുകന്യയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2015ൽ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു വിധി പ്രസ്താവിച്ചത്.
1996-ൽ സൺ ടിവിയിൽ സംപ്രേഷണം ചെയ്ത ‘നേരുക്കു നേർ’ എന്ന പരിപാടിയിൽ വീരപ്പൻ നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടി സുകന്യ കോടതിയെ സമീപിച്ചത്.
നക്കീരൻ എഡിറ്റർ ആർ. ആർ. ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖമായിരുന്നു ഇതിൽ കാണിച്ചത്. ഈ അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ മകനുമായി സുകന്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നും, അത് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പൻ ആരോപിച്ചിരുന്നു. 1996 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുകന്യയുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഉപയോഗിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, വീരപ്പന്റെ ഈ പരാമർശങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും സമൂഹത്തിൽ തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഗുരുതരമായ കോട്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിച്ചു. മാത്രമല്ല, ഈ ആരോപണങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും അവർ പറഞ്ഞു
ഹർജിയിൽ നീണ്ട വാദം കേട്ട ശേഷം, 2015 ൽ, വിചാരണ കോടതി സുകന്യയ്‌ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും സൺ ടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ വിഷയത്തിൽ സൺ ടിവി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു.
നക്കീരൻ മാഗസിൻ പകർത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു സൺ ടിവിയുടെ പ്രധാന വാദം. എന്നാൽ മദ്രാസ് ഹൈക്കോടതി ഈ വാദം പൂർണമായും തള്ളി. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുൻപ് അത് എഡിറ്റ് ചെയ്യാനും, ഭാഗങ്ങൾ ഒഴിവാക്കാനും, മാറ്റങ്ങൾ വരുത്താനുമുള്ള പൂർണ അധികാരം സൺ ടിവിക്കുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി
വിവാദത്തിന് പിന്നാലെ സൺ ടിവി ഒരു തമിഴ് മാസികയിൽ ക്ഷമാപണം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കോടതിയെ അറിയിച്ചു. എന്നാൽ സ്വന്തം ചാനലിലൂടെ തെറ്റായ വാർത്ത നൽകിയിട്ട് മറ്റൊരു മാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെറ്റായ വാർത്ത കണ്ട പ്രേക്ഷകരിലേക്ക് തന്നെ ക്ഷമാപണം എത്തണമെങ്കിൽ ചാനലിലൂടെ തന്നെയായിരുന്നു അത് നൽകേണ്ടിയിരുന്നത്. ഇതിലെ വീഴ്ച ചാനലിന്റെ ഭാഗത്തുനിന്നുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാക്കുന്നതെന്നും വിധിയിൽ പറയുന്നു.
ഇതോടെയാണ് സുകന്യയ്‌ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നൽകാനുള്ള 2015ലെ വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചത്.













