മലപ്പുറം: പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. വി. അന്‍വറിന്റേയും ഭാര്യമാരുടേയും മൊത്തം ആസ്തി 50 കോടിയോളം. നാമ നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതു പ്രകാരം അന്‍വറിന് 34.38 കോടിയും, രണ്ട് ഭാര്യമാരുടെ പേരിലായി 14.37 കോടിയുടെ ആസ്തിയുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്.
15.56 കോടിയുടെ ജംഗമ ആസ്തികളാണ് അന്‍വറിന് ഉള്ളത്. പിന്തുടര്ച്ചയായി ലഭിച്ചതാണ് ഒരു കോടിയുടെ ആസ്തി. കൂടാതെ
ഭാര്യമാരുടെ കൈവശം 76.80 ലക്ഷം രൂപ വിലവരുന്ന 2,400 ഗ്രാം സ്വര്‍ണമുണ്ട്. മൂന്ന് മക്കളുടെ പേരിലായി രണ്ടരലക്ഷത്തിന്റെ ജംഗമവസ്തുക്കളുമുണ്ട്. കര്‍ണാടകയിലുള്‍പ്പടെ വിവിധയിടങ്ങളിലായി ഭൂമിയുമുണ്ട്. സ്ഥാവരവസ്തുക്കളുടെ വികസനത്തിനായി 13.22 കോടി രൂപ ചെലവഴിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഒരു കോടിയുടെ ആസ്തികളാണ് പിന്തുടര്ച്ചയായി ലഭിച്ചിട്ടുള്ളത്.
2016 മോഡല്‍ ടയോട്ട ഇന്നോവ, ടാറ്റാ എയ്സ്, ഐഷര്‍ ടിപ്പര്‍, മഹീന്ദ്ര ബൊലേറോ, എന്നീ വാഹനങ്ങളുമുണ്ട്. സ്വന്തം കമ്പനിയായ പിവീസ് റിയല്‍ എസ്റ്റേറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 6.37 കോടി നിക്ഷേപമുണ്ട്.
ഗ്രീന്‍ ഇന്ത്യാ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 60,000 രൂപയും എടവണ്ണ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഒരു ലക്ഷത്തിന്റെ നിക്ഷേപം. വിവിധ ബാങ്കുകളിലായി 6.71 ലക്ഷം രൂപ അന്‍വറിനുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 40.59 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
മലപ്പുറം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 2.39 കോടിയും മഞ്ചേരി ആക്സിസ് ബാങ്കില്‍ നിന്ന് ഒരു കോടിയും ഗ്രീന്‍ ഇന്ത്യാ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 56.54 ലക്ഷവുമടക്കം 3.96 കോടി വായ്പയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: