കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ മനസ്സുമടുത്ത ഹിമാചലുകാര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയത് 2014-ല്‍ രാജ്യത്താകെ ആഞ്ഞു വീശിയ മോദി തരംഗമായിരുന്നു. രാഷ്‌ട്രീയ മാറ്റം ആഗ്രഹിച്ചിരുന്ന ഹിമാചല്‍ ഒറ്റക്കെട്ടായി ആ പക്ഷത്തേക്ക് ചേര്‍ന്നു. ഹിമാചലിന്റെ വിശ്വാസം തെറ്റിയില്ലെന്ന് തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകള്‍ അടിവരയിടുന്നു. മോദി സര്‍ക്കാരിന് ആ വിശ്വാസം സംരക്ഷിക്കാന്‍ പിന്നീടിങ്ങോട്ട് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ ഭൂരിപക്ഷം. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചാണ് സംസ്ഥാനം ബിജെപിയെ നെഞ്ചിലേറ്റിയത്.
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനമായിരുന്ന ഹിമാചല്‍പ്രദേശില്‍ എണ്‍പതുകളുടെ അവസാനത്തോടെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നു. കോണ്‍ഗ്രസ്സിന്റെ അഴിമതിയും വികസന മുരടിപ്പും ജനങ്ങളെ അവരില്‍ നിന്നകറ്റി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനമാകെ ബിജെപി വ്യക്തമായ ആധിപത്യം നിലനിര്‍ത്തുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും സിപിഐ(എം)യുടെയും ശിവസേനയുടെയും സാന്നിധ്യം സംസ്ഥാനത്തുണ്ടെങ്കിലും ബിജെപിയും കോണ്‍ഗ്രസുമാണ് ശക്തരായ പാര്‍ട്ടികള്‍.
ലോകതാന്ത്രിക് മോര്‍ച്ച, ഹിമാചല്‍ വികാസ് കോണ്‍ഗ്രസ്, ഹിമാചല്‍ ലോഹിത് പാര്‍ട്ടി, ഹിമാചല്‍ ക്രാന്തി പാര്‍ട്ടി, ജനഹിത് മോര്‍ച്ച, ഹിമാചല്‍പ്രദേശ് ലോക്‌രാജ് പാര്‍ട്ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുമുണ്ട്. ഇവരെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും ദേശീയ മുന്നണികള്‍ക്കൊപ്പം ചേരുകയാണ് പതിവ്. വിമതരാണ് ചില ഘട്ടങ്ങളില്‍ വിജയപരാജയം നിര്‍ണയിക്കുന്നത്. ആം ആദ്മി പാര്‍ട്ടി 2014ലെ തെരഞ്ഞെടുപ്പില്‍ എത്തി നോക്കിയെങ്കിലും വന്നതുപോലെ തന്നെ തിരിച്ചുപോയി.
2014 വരെ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണം നടത്തിയിരുന്നെങ്കിലും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തരായ ഹിമാചല്‍ ഇപ്പോള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമാണ്. പ്രാദേശിക ജനങ്ങളുമായി ജനപ്രതിനിധികള്‍ നിരന്തരബന്ധം പുലര്‍ത്തുന്നതാണ് ബിജെപിയുടെ സജീവത.
ശക്തനായ നേതാവില്ലാതെ നിറം മങ്ങിയ കോണ്‍ഗ്രസ്
പഴയ നേതാക്കള്‍ അഴിമതിയില്‍ മുങ്ങി. കഴിവുള്ള പുതിയ നേതാക്കളുടെ തലമുറയൊട്ടില്ലതാനും. ഇതാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്രസിങ് മാത്രമാണ് എടുത്തു പറയാനുള്ള നേതാവ്. കേന്ദ്രമന്ത്രിയായിരിക്കെ 2012-ല്‍ വീരഭദ്രസിങ് അഴിമതിക്കേസില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടിവന്നത് തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. 1989-ല്‍ സിങ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെയാണ്അഴിമതി ആരോപണത്തിനാസ്പദമായ സംഭവം.
സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റു ചില വ്യവസായികളുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സിഡി പുറത്തുവന്നത് വന്‍വിവാദത്തിനിടയാക്കി. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വിജയ് സിങ് മങ്കോട്ടിയയാണ് സിഡി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് 2009-ല്‍ വീര്‍ഭദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2010 ഒക്ടോബറില്‍ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം ചുമത്തിയതിനാല്‍ 2012-ല്‍ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ വീരേന്ദ്രസിങ്ങിന്റെ മണ്ഡലത്തില്‍പ്പോലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
2019ലെ ഹൈലൈറ്റ്‌സ്
53.85 ശതമാനം വോട്ട് നല്‍കിയാണ് 2014-ല്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഹിമാചലുകാര്‍ ബിജെപിയെ വിജയതിലകമണിയിച്ചത്. മോദി അധികാരത്തിലേറിയതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 44.7 ശതമാനം വോട്ട് നേടി എല്ലാ മണ്ഡലത്തിലും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 68 മണ്ഡലങ്ങളില്‍ 21ലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. 44 സീറ്റില്‍ ബിജെപി വന്‍ വിജയം നേടി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് അഭിപ്രായ വോട്ടെടുപ്പുകളെല്ലാം പറയുന്നത്. അഴിമതിയില്ലാതാക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, കുടിവെള്ളം എത്തിക്കുന്നതിലും ബിജെപി അധികാരത്തിലേറിയതോടെ വിജയിച്ചു. ടൂറിസം രംഗത്തും തീര്‍ഥാടന രംഗത്തും ഏറെ മുന്നേറ്റം നടത്താന്‍ അഞ്ച് വര്‍ഷം കൊണ്ട് ബിജെപിക്ക് സാധിച്ചു. ടൂറിസം രംഗത്തിന്റെ സാമ്പത്തിക സാധ്യതകള്‍ അതുവരെ ഹിമാചലുകാര്‍ മനസ്സിലാക്കിയിരുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇപ്പോള്‍ ടൂറിസത്തിനാണ്.
ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി ഹിമാചലിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളെയും വിലയിരുത്താം. മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ വികസന പദ്ധതികളും ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാണ്.
അധികാര ചരിത്രം
ഹിമാചലിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ്സിനെതിരായ ആദ്യ വിധിയെഴുത്ത് 1977ലാണ്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ വീര്‍പ്പുമുട്ടിയ ജനങ്ങള്‍ ജനതാ പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ അവസരം നല്‍കി. ശാന്താകുമാറായിരുന്നു മുഖ്യമന്ത്രി. 1990-ല്‍ ബിജെപി അധികാരത്തിലേറി. ജനതാപാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന ശാന്താകുമാര്‍ തന്നെയായിരുന്നു മുഖ്യമന്ത്രി.
















