ഇസ്ലാമാബാദ്: നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സാധിക്കും എന്നുണ്ടെങ്കില്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധനെ വിട്ടയക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി.
ഒരു യുദ്ധമുണ്ടാക്കുന്ന പക്ഷം പാക്കിസ്ഥാനെ അത് ദോഷകരമായി ബാധിക്കും. അതേ പോലെ തന്നെ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാവും. മേഖലയില്‍ സമാധാനം നിലനിര്‍ത്തണം എന്നാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നദ്ധത അറിയിക്കുന്ന പക്ഷം അദ്ദേഹത്തോട് സംസാരിക്കാന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് തയ്യാറാണെന്നും ഖുറേഷി വ്യക്തമാക്കി.
പാക്കിസ്ഥാന് മാധ്യമമായ ജിയോ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദല്‍ഹിയിലെ പാക്കിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ചില രേഖകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. തുറന്ന ഹൃദയത്തോടെ തന്നെ ഞങ്ങള്‍ ഇന്ത്യ കൈമാറിയ തെളിവുകളേയും വിവരങ്ങളും ഞങ്ങള്‍ പരിശോധിക്കും. അവയില്‍ എന്തെങ്കിലും സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടെങ്കില്‍ അക്കാര്യം സജീവമായി പരിഗണിക്കും – ഖുറേഷി വ്യക്തമാക്കി.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഏത് നടപടി സ്വീകരിക്കാനും പാക്കിസ്ഥാന് തയ്യാറാണ്. ഇക്കാര്യത്തില്‍ പോസീറ്റിവായ ഒരു നിലപാടാണ് പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തില്ലെന്ന ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച ഖുറേഷി ന്യൂയോര്‍ക്കില്‍ വച്ചു താനുമായി സംസാരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തയ്യാറായിരുന്നുവെങ്കില്‍ ഇതൊരു പുതിയ പാകിസ്ഥാനാണെന്ന് ഇന്ത്യയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നുവെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: