തിരുവനന്തപുരം: ശബരിമലയുടെ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ആദ്യ പടിയെന്നോണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകോദ്ദേശ്യ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുമാണ് പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി.
സാധാരണ ശബരിമല വികസനത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുക ദേവസ്വംബോര്‍ഡിന് നല്‍കുകയും ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് പതിവ്. ഇതിന് വിരുദ്ധമായാണ് പുതിയ തീരുമാനം. ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങള്‍ക്കോ പുതിയതായി രൂപീകരിക്കുന്ന കമ്പനിയുടെ മേല്‍നോട്ട ചുമതലയില്ല.
ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിങ് ബോഡിയുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഗവേണിങ് ബോഡിയുടെ കണ്‍വീനറാകും. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.
2019-20 ലെ ബജറ്റില്‍ ശബരിമലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 739 കോടി രൂപ വകയിരുത്തി. ശബരിമല സീസണ് ആരംഭിക്കാന്‍ ഇനി എട്ടു മാസമേയുള്ളൂ. പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉദ്ദേശിച്ചാണ് കമ്പനിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും കാനനക്ഷേത്രമായ ശബരിമലയുടെ സവിശേഷത നിലനിര്‍ത്തുന്നതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: