കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ ആചാരവൈവിധ്യങ്ങളെ ഉയര്‍ത്തിക്കാട്ടി ഹൈന്ദവം അയ്യപ്പഭക്തസംഗമം 28ന് കോഴിക്കോട്ട്. ജാതിഭേദമില്ലാതെ അയ്യപ്പസന്നിധാനത്ത് ആചാരാനുഷ്ഠാനങ്ങളിലൂടെ സനാതന ധര്‍മത്തിന്റെ വൈശി ഷ്ട്യം വെളിപ്പെടുത്തുന്ന വിവിധ വിഭാഗങ്ങള്‍ ഹൈന്ദവത്തില് പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് സ്വാമി ചിദാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന് സന്ന്യാസ ആശ്രമങ്ങള്‍, സാമുദായിക-സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ശബരിമലയിലെ ആചാരനടത്തിപ്പുകാരായ ഉള്ളാടന്‍, മലയരയന്‍, മലമ്പണ്ടാരം, വേലന്‍, നായര്‍, പന്തളം രാജകൊട്ടാര പ്രതിനിധി തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരും ക്ഷേത്രാവകാശങ്ങള്‍ നിലനിര്ത്തിപ്പോരുന്നവരും ഒരേ വേദിയില്‍ സംഗമിക്കും. പ്രതിനിധികളെ വേദിയില്‍ ആദരിക്കും. തിരുവനന്തപുരം അഗസ്ത്യാര്‍കൂടത്തിലെ ആചാരങ്ങള്‍ നടത്തിവരുന്ന ഭഗവാന് കാണി, മലവാരി മാന്ത്രിക സമ്പ്രദായം ആചാര്യ കല്ലടിക്കോട് തങ്കം അമ്മ, പുരാവസ്തു വിദഗ്ധന്‍ ഡോ. കെ.കെ. മുഹമ്മദ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും.
കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നാലിന് ആരംഭിക്കുന്ന അയ്യപ്പഭക്തസംഗമം വീഡിയോ സന്ദേശത്തിലൂടെ കാഞ്ചി കാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ്(റിട്ട) എന്‍. കുമാര്‍ അധ്യക്ഷനാകും. കോഴിക്കോട് സനാതനധര്‍മപരിഷത്ത് ചെയര്‍മാനും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി ആമുഖഭാഷണം നടത്തും.
സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന് കേരള അധ്യക്ഷന്‍), പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമി (വാഴൂര്‍ തീര്‍ഥപാദാശ്രമം ആചാര്യന്), സ്വാമി അധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന് കേരള മുഖ്യാചാര്യന്‍), സ്വാമി അമൃതകൃപാനന്ദപുരി (അമൃതാനന്ദമയീ മഠം, കണ്ണൂര്‍), സ്വാമി ധര്‍മചൈതന്യ (ശിവഗിരി മഠം), സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി), സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ചെങ്കോട്ടുകോണം രാമദാസാശ്രമം പ്രസിഡന്റ്), വീതസംഗാനന്ദ സ്വാമി (രാമകൃഷ്ണ മിഷന്), സ്വരൂപാനന്ദ സരസ്വതി സ്വാമി (പാലക്കാട് ശിവാനന്ദാശ്രമം), ജിതാത്മാനന്ദ സരസ്വതി സ്വാമി (ചിന്മയ മിഷന്, കോഴിക്കോട്), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീ മഠം, കോഴിക്കോട്) തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും.
മുന്‍ ഡിജിപി. ടി.പി. സെന്‍കുമാര്‍, കേരള പിഎസ്സി മുന്‍ ചെയര്‍മാനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍, അഡ്വ. ശങ്കു ടി. ദാസ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരിക്കും.
രാവിലെ ഏഴിനു സമ്മേളന നഗരിയില്‍ കോഴിക്കോട് ശ്രേഷ്ഠാചാരസഭ ആചാര്യന് എം.ടി. വിശ്വനാഥന്റെ നേതൃത്വത്തില്‍ മഹാഗണപതിഹവനം നടക്കും. തുടര്‍ന്നു ചിദാനന്ദപുരി സ്വാമികള്‍ പതാക ഉയര്‍ത്തും. വൈകിട്ട് നാലിനു ഡോ. കാരുമാത്ര വിജയന് തന്ത്രിയുടെ ശിഷ്യരുടെ നേതൃത്വത്തില്‍ സമുദ്രപൂജയും പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്കു തര്‍പ്പണവും ഉണ്ടായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിസംബോധന ചെയ്യും. വല്സന് തില്ലങ്കേരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ, കോഴിക്കോട് മാതാ അമൃതാനന്ദമയിമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ഹൈന്ദവം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: