കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കാന്‍ സിപിഎം മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. തനിക്ക് സത്യാവസ്ഥ അറിയില്ല എന്നും, മെഡിക്കൽ റിപ്പോർട്ട് പാർട്ടി വാങ്ങി എന്നും, കുടുതൽ കാര്യങ്ങൾ പാർട്ടിക്കേ അറിയൂ എന്നുമാണ് ബ്രിട്ടോയുടെ ഭാര്യ സീന പറയുന്നതെന്നും കെ.എം ഷാജഹാന്‍ പറയുന്നു.
ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അടിമുടി വിപ്ലവകാരിയും ഉത്തമ കമ്മ്യൂണിസ്റ്റുമായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട്, ഭാര്യയും അടിയുറച്ച കമ്മ്യൂണിസ്റ്റുമായ സീനാ ഭാസ്കർ ഉയർത്തിയ ചോദ്യങ്ങൾ പൊതു മണ്ഡലം ചർച്ച ചെയ്യാതെ പോയത്, തീർത്തും ഖേദകരമായി പോയി എന്ന് പറയാതെ വയ്യ.
ബ്രിട്ടോയുടെ മരണം സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടിലും, മരണസമയത്ത് ഒപ്പമുണ്ടായിരുന്നവർ പറയുന്നതിലും അവ്യക്തതയുണ്ടെന്ന് സീന പറയുന്നു. ” സത്യാവസ്ഥ തനിക്കറിയില്ല” എന്നും” മെഡിക്കൽ റിപ്പോർട്ട് പാർടി വാങ്ങി ” എന്നും” കൂടുതൽ കാര്യങ്ങൾ പാർട്ടിക്കേ അറിയൂ” എന്നും സീന പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് പ്രധാന സംശയങ്ങളാണ് സീന ഉന്നയിച്ചതായി മനസ്സിലാകുന്നത്:
1. ബ്രിട്ടോയുടെ മെഡിക്കൽ റിപ്പോർട്ടിൽ ഹൃദ്രോഗി ആയിരുന്നു എന്ന് പറയുന്നു. ആശുപത്രിയിൽ കൊണ്ടു ചെന്നത് മരണം സംഭവിച്ചതിന് ശേഷമായിരുന്നു എന്നും, നേരത്തേ എത്തിച്ചിരുന്നു എങ്കിൽ രക്ഷിക്കാമായിരുന്നു എന്നും, ദയ ഹോസ്പിറ്റൽ എംഡി ഡോ അബ്ദുൾ അസീസ് വ്യക്തമാക്കിയിട്ടുണ്ട്. ആശു പത്രിയിൽ കൊണ്ട് ചെന്നത് മരണം സംഭവിച്ച് കഴിഞ്ഞായിരുന്നു എങ്കിൽ, ഹൃദ്യോഗി എന്ന് എങ്ങനെ കണ്ടെത്തി എന്നതാണ് സീനയുടെ ആദ്യത്തെ സംശയം. ബ്രിട്ടോക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലായിരുന്നു എന്നും സീന പറയുന്നു.
2. ബ്രിട്ടോക്ക് 64 വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും, മെഡിക്കൽ റിപ്പോർട്ടിൽ 68 വയസ്സ് എന്ന് രേഖപ്പെടുത്തിയതിനേയും സീന ചോദ്യം ചെയ്യുന്നു.
സീന ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതല്ലേ?
ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉണ്ട് എന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
ബ്രിട്ടോയുടെ മരണം ആശുപത്രിയിൽ കൊണ്ട് പോകും വഴി സംഭവിച്ചു എന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ ആശുപത്രിയിൽ ചെന്നപ്പോൾ മരണം സംഭവിച്ചിരുന്നില്ല എന്നും, അവിടുത്തെ സുരക്ഷാ ജീവനക്കാരനോട് ബ്രിട്ടോ സംസാരിച്ചു എന്നും, ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകൻ സുജോബി ജോസ് വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ ഇറക്കുന്ന സമയത്ത് “വയ്യാത്ത ആളാണ് ശ്രദ്ധിക്കണം” എന്ന് ബ്രിട്ടോ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു എന്ന് സുജോബി പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവും.
ആശുപത്രിയിൽ എത്തിക്കുന്ന അന്ന് രാവിലെ ബ്രിട്ടോക്ക് അവശതയുണ്ടായിരുന്നു എന്നും, എന്നാൽ വൈകിട്ട് മാത്രമാണ് ആശുപത്രിയിൽ എത്തിച്ചത് എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്.
തനിക്ക് സത്യാവസ്ഥ അറിയില്ല എന്നും, മെഡിക്കൽ റിപ്പോർട്ട് പാർട്ടി വാങ്ങി എന്നും, കുടുതൽ കാര്യങ്ങൾ പാർട്ടിക്കേ അറിയൂ എന്നും സീന പറയുന്നു. ഈ പശ്ചാത്തലത്തിൽ ഇക്കാര്യത്തിലുള്ള ദുരൂഹത അകറ്റാൻ സി പി എമ്മിന് ബാധ്യതയില്ലേ?ബ്രിട്ടോയുടെ മരണം സംബന്ധിച്ച് ഉയർന്ന സംശയങ്ങൾ ദുരീകരിക്കാൻ സി പി എം മുന്നോട്ട് വരേണ്ടതല്ലേ?
ജീവിച്ചിരുന്ന കാലത്ത് മുഴുവൻ ബ്രിട്ടോയെ സിപിഎം പരിചരിച്ചിരുന്നു കാര്യത്തിൽ യാതൊരു തർക്കവുമില്ല. അദ്ദേഹത്തെ പാർടി ഒരു തവണ എംഎൽഎയും ആക്കി എന്ന കാര്യവും എടുത്തു പറയേണ്ടതാണ്.
പക്ഷേ, പാർട്ടി സംഘടനയിൽ ബ്രിട്ടോക്ക് ഒരിക്കലും ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ബ്രിട്ടോ രാഷ്‌ട്രീയത്തിൽ തിളങ്ങി നിന്നിരുന്ന കാലത്ത് വിദ്യാർത്ഥികൾ മാത്രമായിരുന്നവർ പാർട്ടി സെക്രട്ടറിയേറ്റിലും മറ്റും എത്തിയപ്പോൾ, ബ്രിട്ടോ വെറും പാർടി മെമ്പറായി തുടർന്നു.പതിറ്റാണ്ടുകൾക്ക് മുമ്പ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീനക്ക് ദേശാഭിമാനിയിൽ നിന്ന് രാജിവച്ചൊഴിയേണ്ട സ്ഥിതി വരെയുണ്ടായി.
ബ്രിട്ടോ പാർടിയുടെ ശക്തനായ വിമർശകനായിരുന്നു എന്നതിനാലാണ് അദ്ദേഹത്തേ പാർട്ടി, സംഘടനയിൽ അടുപ്പിക്കാതെ മാറ്റി നിർത്തിയിരുന്നത്.2012 മെയ് 5 ന് ടി പി ചന്ദ്രശേഖരന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊയിലാണ്ടിയിൽ എത്തിയപ്പോൾ, ശാരീരികാസ്വസ്ഥതകൾ മറന്ന് ബ്രിട്ടോ എത്തി മൃതശരീരത്തിൽ ഒരു റോസാ പൂവ് സമർപ്പിച്ചത്, ആ വിലാപയാത്രക്ക് ഒപ്പം ഉണ്ടായിരുന്ന ഞാൻ ഇപ്പോഴും ഓർക്കുന്നു.
മാസങ്ങൾക്ക് മുമ്പ് ഒരിക്കൽ ബ്രിട്ടോയുമായി ഫോണിൽ സംസാരിച്ചപ്പോൾ, സി പി എമ്മിന്റെ ജീർണ്ണതക്കും അഴിമതിക്കും വഴിപിഴച്ച പോക്കിനും എതിരെ ബ്രിട്ടോ ഉന്നയിച്ച വിമർശനത്തിന്റെ കാഠിന്യവും തീവ്രതയും, സി പി എമ്മിന്റെ പ്രധാന വിമർശകനായ എന്നെ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു!
മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ടും ബ്രിട്ടോ അസ്വസ്ഥകരമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, ബ്രിട്ടോയുടെ ഭാര്യയും വിപ്ലവകാരിയുമായ സീന, ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ മറുപടി പറയാൻ സി പി എമ്മിന് ബാദ്ധ്യതയുണ്ട്.
















