പത്തനംതിട്ട: പമ്പയിലെ അശാസ്ത്രീയ നിര്‍മിതികള്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേല്‍പ്പിനും ഉതൃട്ടാതി ജലമേളയ്ക്കും ഭീഷണി. പമ്പയില്‍ നിര്‍മിക്കുന്ന പാലങ്ങളാണ് പുതിയ പ്രതിസന്ധി. കോഴഞ്ചേരിയിലെ നിര്‍ദിഷ്ട പാലവും ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേല്പ്പിന് തടസ്സമാകുമെന്ന് ആശങ്കയുണ്ട്.
നിലവിലുള്ള പാലത്തിന് പുറമേയാണ് പുതിയത് നിര്‍മിക്കുന്നത്. ഇവയുടെ തൂണുകള്‍ നേര്‍രേഖയില്‍ വന്നില്ലെങ്കില്‍ പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞു നീങ്ങാന്‍ കഴിയില്ല. രൂപരേഖ പ്രകാരം പഴയ പാലത്തിന്റെ മധ്യത്തില്‍ പുതിയ പാലത്തിന്റെ തൂണുകള്‍ വരുന്ന തരത്തില്‍ നിര്‍മിക്കുന്നതാണ് തടസ്സമാകുന്നത്. തിരുവോണത്തോണി വരവേല്‍പ്പിനും വള്ളസദ്യ വഴിപാടിനും ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കും എത്തുന്ന 14 പള്ളിയോടങ്ങളുടെ യാത്രയ്ക്കും നിര്‍ദിഷ്ട പാലത്തിന്റെ രൂപകല്‍പ്പന തടസമാകും. നേരത്തേ നിര്‍മിച്ച ആഞ്ഞിലിമൂട് പാലവും ജലനിരപ്പുയരുമ്പോള്‍ പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാന്‍ തടസമാണ്്.
പമ്പയുടെ നാശത്തിന് തുടക്കമായത് അടിത്തട്ട് അശാസ്ത്രീയമായി കുഴിച്ചതിനാലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നദിയുടെ മധ്യത്തിലെ മണല്‍പുറ്റ് നീക്കാനാണ് 1997-98 വര്‍ഷത്തില്‍ നദിയുടെ അടിത്തട്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് കുഴിച്ചത്. ഇതോടൊപ്പം മാരാമണ്‍ മണല്‍പ്പുറം സംരക്ഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് നദിയുടെ മധ്യത്തില്‍ കല്‍ക്കെട്ടും നിര്‍മിച്ചു. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ ചെയ്ത പ്രവൃത്തികള്‍ പിന്നീട് ആറന്മുള ജലമേളയേയും മാരാമണ്‍ കണ്‍വന്‍ഷനെയും ബാധിച്ചു. ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് ഇറിഗേഷന്‍ മന്ത്രിയായിരുന്ന ബേബി ജോണിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് മണ്‍പുറ്റും നദിയുടെ അടിത്തട്ടും ഖനനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് നദിയുടെ മധ്യഭാഗത്ത് നടന്ന ഖനനം മൂലം അടിത്തട്ട് മൂന്നുമീറ്ററില്‍ അധികം താഴ്ന്നു. ഇതോടെ 150 മീറ്ററില്‍ അധികം നിറഞ്ഞൊഴുകിയ പമ്പ കേവലം അമ്പതു മീറ്റര്‍ ഭാഗത്തായി ചുരുങ്ങി. പള്ളിയോടങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ ഇടമില്ലാത്ത സ്ഥിതിയായി. ഇറിഗേഷന്‍ വകുപ്പ് നടത്തിയ മറ്റൊരു പ്രവര്‍ത്തിയാണ് മാരാമണ്‍ കല്‍ക്കെട്ട് നിര്‍മാണം. വര്‍ഷകാലത്ത് നിരന്നൊഴുകിയ പമ്പയുടെ മധ്യത്തില്‍ മണല്പുറം രൂപപ്പെടുന്ന ഭാഗത്തോടു ചേര്‍ന്നായിരുന്നു കല്‍ക്കെട്ട് നിര്‍മാണം. എന്നാല്‍ കല്ലുകെട്ടി സംരക്ഷിച്ച മണല്‍പ്പുറം പിന്നീട് അധികകാലം നിലനിന്നില്ല. ആ ഭാഗത്ത് എക്കല്‍ അടിഞ്ഞ് ഒടുവില്‍ പ്രദേശം കരയായി മാറി. എല്ലാ വര്‍ഷവും കണ്വന്ഷന് നടക്കുന്നതിനു മുമ്പായി എക്കല്‍ നീക്കം ചെയ്യേണ്ട ഗതികേടിലാണ് മാര്‍ത്തോമ സഭ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: