പണ്ടൊക്കെ പട്ടാളക്കാർ മരിച്ചാൽ മൃതദേഹം വീട്ടിലെത്തിക്കാൻ മാർഗമില്ല. മൃതദേഹം അപൂർവമേ ഉണ്ടാവാറുപോലുമുള്ളൂ. വീണുകിടക്കുന്നവനെ സിയാചിൻ മഞ്ഞ് നിമിഷങ്ങൾക്കകം വിഴുങ്ങും. കറുത്ത ഇരുമ്പുപെട്ടി വരും വീട്ടിൽ. ബ്രഷ്, പേസ്റ്റ് , തോർത്ത് , യൂണിഫോം, ഗുരുവായൂരപ്പൻ, ഉണ്ടക്കണ്ണി മകളുടെ ഫോട്ടോ.. കഴിഞ്ഞു. ഇതിനു മാറ്റം വരുത്തിയത് ജോർജ് ഫെര്‍ണാണ്ടസ് ആയിരുന്നു.
മൃതദേഹം കൊണ്ടുവരുന്ന പെട്ടികൾ ഓർഡർ ചെയ്യിച്ചു. ആദ്യമായിട്ടായതിനാൽ പട്ടാളക്കാർക്ക് പെട്ടിയുടെ അളവിൽ ചില തെറ്റുകുറ്റങ്ങൾ പറ്റി. തിരുത്തി മുന്നോട്ട് പോകാൻ പറഞ്ഞു ജോർജ് ഫെര്‍ണാണ്ടസ്. ഇതിനിടെ തുടങ്ങി അഴിമതിയാരോപണം! ഏതോ ബുർക്കിനോ ഫാസോയിലോ മറ്റോ നാലണ വില കുറഞ്ഞു കിട്ടുമായിരുന്നു പോലും! ഇന്നത്തെ റാഫേൽ ആരോപണം പോലെ കോൺഗ്രസും ഇടതുപക്ഷവും സംയുക്തമായി കെട്ടഴിച്ചുവിട്ട ആരോപണത്തെ അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ബിജെപി ഒന്നു പതറി. അതേത്തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ആ വ്യാജ ആരോപണത്തിന് രാജ്യത്തിനും, ,ബിജെപിയ്‌ക്കും വലിയ വില നൽകേണ്ടി വന്നു.
സർക്കാർ മാറി കോൺഗ്രസ് വന്നു. സിബിഐ അന്വേഷണം! എന്നാലും ജോർജിനെ ആദ്യം തന്നെ ഒഴിവാക്കി. ഡിഫൻസിലെ ചില ഉദ്യോഗസ്ഥർ പ്രതികൾ. കേസ് കീഴ്‌ക്കോടതിയിൽ തന്നെ മൂക്കു കുത്തി വീണു. കോൺഗ്രസ് വിട്ടില്ല. ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ!
ഫുക്കാൻ റിപ്പോർട്ട് കൊടുത്തു. രാജ്യസുരക്ഷയെ കരുതി കോൺഗ്രസുകാർ പുറത്ത് വിട്ടില്ല. ജോർജ് ലോക് സഭയിൽ വലിയ പുകിലുണ്ടാക്കി. റിപ്പോർട്ട് മേശപ്പുറത്തു വെയ്‌ക്കാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സമ്മതിച്ചില്ല. പക്ഷേ ജോർജ് കള്ളനാണത്രേ!!രാഹുൽ ഗാന്ധിമുതൽ എം ലിജു വരെ യെച്ചൂരി മുതൽ ആനാവൂർ നാഗപ്പൻ വരെ – ശവപ്പെട്ടി കുംഭകോണം എന്ന് നിലവിളി തുടങ്ങി. വിനു, സുരേഷ് ,വേണു, ഷാനി ,സിന്ധു – എല്ലാവരും തുടർന്നു. പക്ഷേ ഒരാൾ മാത്രം മനസ്സാക്ഷിയുടെ ചാട്ടവാറടിയേറ്റു പുളഞ്ഞു.
മറവിരോഗം ബാധിച്ച് എല്ലാം മറന്നിരിക്കുന്ന ജോർജിനെ വീണ്ടും ശവപ്പെട്ടി കുംഭകോണം എന്നു പറഞ്ഞ് ഒരു കോൺഗ്രസ് നേതാവ് രാജ്യസഭയിൽ അപമാനിച്ചു. കേട്ടിരുന്ന പ്രണബ് മുഖർജി ചാടിയെണീറ്റു – ഇവിടെവച്ചു നിർത്തണം ഈ നോൺസെൻസ്!പച്ചക്കള്ളം പറഞ്ഞ് ഒരു മനുഷ്യനെ ഇങ്ങനെ അപമാനിക്കരുത്. ജോർജ് സഭയിലുണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് ആമുഖത്തേക്ക് നോക്കാൻപോലും ധൈര്യമുണ്ടാകുമായിരുന്നില്ല… (ഇങ്ങനെ സംസാരിക്കുന്നതിന്റെ അപകടം ആരോ ചൂണ്ടിക്കാട്ടി) ഞാൻ ജോർജിനെപ്പറ്റി ഇങ്ങനെ പറഞ്ഞു എന്ന് മാഡത്തോട് പോയി പറഞ്ഞോളൂ എന്നായി പ്രണബ്.
പക്ഷേ ഇന്നും ശവപ്പെട്ടി കുംഭകോണം എന്ന് ആവർത്തിക്കാൻ ആളുണ്ട്! ജോർജ് ഫെർണാണ്ടസ്, അങ്ങയെ ഈ രാജ്യം അർഹിക്കുന്നുണ്ടായിരുന്നില്ല എന്ന് തോന്നിപ്പോകുന്നു! സാരമില്ല – എവിടെയോ ഒരിടത്ത് ഒരു പട്ടാളക്കാരന്റെ വീട്ടിൽ അങ്ങേയ്‌ക്ക് അശ്രുപൂജ നടക്കും..
ഉറങ്ങൂ ജോർജ് ജി ..ഓർമ്മകളോട് അങ്ങ് വിട പറഞ്ഞിട്ട് നാളേറെയായല്ലോ! ഇപ്പോൾ ജീവിതത്തോടും… ഗബ്രിയേൽ മാലാഖ നിന്റെ കൂടെയുണ്ടാവട്ടെ.. ഇനിയെങ്കിലും അങ്ങയുടെ ഉള്ളിലെ തീ അണയട്ടെ. ഈ നന്ദികെട്ട സമാജത്തോട് ക്ഷമിക്കാൻ അങ്ങേയ്‌ക്ക് കഴിയട്ടെ.
ശവപ്പെട്ടി അഴിമതി
2006 ജൂണിൽ , സെക്ഷൻ 420 (വഞ്ചന), 120ബി (ഗൂഢാലോചന), 1988 ലെ അഴിമതി തടയുന്നതിനുള്ള പ്രത്യേക നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. 2009 ഓഗസ്റ്റിൽ ചാർജ് ഷീറ്റ് തയ്യാറാക്കി.
ഇന്ത്യൻ ആർമിയുടെ മുതിർന്ന മൂന്നു ഉദ്യോഗസ്ഥരും ( മേജർ ജനറൽ അരുൺ റോയ്, കേണൽ എസ്. കെ. മാലിക്, കേണൽ എഫ്ബി സിങ് )ഇടപാട് നടത്തിയ അമേരിക്കയിലെ കമ്പനിയും, പെട്ടികളും ബോഡി ബാഗുകളും ആർമിക്കു കൈമാറിയ വിക്ടർ ബൈസെ എന്ന അമേരിക്കൻ പൗരനും ആണ് കുറ്റാരോപിതാരയി ചാർജ് ഷീറ്റിൽ ഉണ്ടായിരുന്നവർ.
അന്വേഷണാനന്തരം, 2009 ൽ സി.ബി.ഐ. ജോർജ് ഫെര്ണാണ്ടസ്സിന് അഴിമതിയിൽ പങ്കില്ലെന്നും ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. പിന്നീട് 2015 ഒക്ടോബർ 13ന് സുപ്രീം കോടതി എൻ.ഡി.എ സർക്കാർ കുറ്റക്കാരല്ലെന്നും ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
ശവപ്പെട്ടി അഴിമതിക്കേസിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ടത് വാജ്‌പേയിയും, പ്രതിരോധമന്ത്രി ജോർജ് ഫെര്‍ണാണ്ടസും. സത്യസന്ധമായി ക്ലീൻ ചിറ്റ് ലഭിച്ച വ്യക്തികളാണ് ഇവർ. ഇന്നും “ശവപ്പെട്ടി കുംഭകോണം” എന്ന് വിളിച്ചുകൂവുമ്പോൾ തോന്നുന്നത് പുച്ഛം എന്ന വികാരമല്ലാതെ മറ്റെന്താണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: