തിരുവനന്തപുരം: മുന്‍ പ്രതിരോധമന്ത്രിയും ദേശീയ ജനാധിപത്യസഖ്യത്തിന്റെ മുന്‍ കണ്‍വീനറുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അനുശോചിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിലെ വിട്ടുവീഴ്ചയില്ലാത്ത മുന്നണിപ്പോരാളികളുടെ മുന്‍പന്തിയിലായിരുന്നു അദ്ദേഹമെന്ന് ശ്രീധരന്‍പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അജയ്യനെന്നു അക്കാലത്ത് കരുതപ്പെട്ടിരുന്ന എസ്.കെ. പാട്ടീലിനെ പരാജയപ്പെടുത്തി ‘ജയന്റ് കില്ലര്‍’ എന്ന് സര്‍വരാലും വാഴ്ത്തപ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസ് ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം ഐതിഹാസികമായിരുന്നു.
കോണ്‍ഗ്രസ് വിരോധം എന്നെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്നു. കേന്ദ്ര വ്യവസായമന്ത്രി എന്ന നിലയിലും പ്രതിരോധമന്ത്രിയെന്ന നിലയിലും തിളക്കമാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. കേരളത്തോട് എക്കാലവും അദ്ദേഹത്തിന് പ്രത്യേക മമതയുണ്ടായിരുന്നു.
സ്വതന്ത്രഭാരതത്തിലെ ആദ്യ തലമുറയിലെ ആദരണീയനായ ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അനുശോചന സന്ദേശത്തില്‍ ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.
ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: