കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ ലാന്‍ഡിങ്ങിനിടെ 51 യാത്രക്കാരുടെ ജീവനെടുത്ത വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ മാനസിക സമ്മര്‍ദവും പുകവലിയുമെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് നേപ്പാളിലേക്ക് പറന്ന യുഎസ് വിമാനത്തിനാണ് കാഠ്മണ്ഡുവില്‍ ലാന്‍ഡിങ്ങിനിടെ തീപിടിച്ചത്. രണ്ട് പൈലറ്റുമാരുള്‍പ്പെടെ വിമാനത്തിലെ 71 പേരില്‍ 51 പേരും മരിച്ചു.
വിമാനം നിയന്ത്രിക്കാന്‍ കഴിയുമെന്ന പൈലറ്റിന്റെ അമിതവിശ്വാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിമാന ജീവനക്കാരിലൊരാളായ വനിതാ ഉദ്യോഗസ്ഥ അപകട ദിവസം അവധിയെടുത്തതിലെ സംശയങ്ങളില്‍ പൈലറ്റ് അസ്വസ്ഥനായിരുന്നു. ഉദ്യോഗസ്ഥയുടെ പിന്മാറ്റം തനിക്ക് അപമാനമായെന്ന് പൈലറ്റ് തെറ്റിദ്ധരിച്ചു.
തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് പൈലറ്റിന് വിമാനത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തിയത്. വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നത്. ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി പെട്ടെന്ന് തീപിടിച്ചു.
കോക്ക്പിറ്റിലെ വോയ്സ് റെക്കോഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളും പൈലറ്റിന്റെ അസ്വസ്ഥത വെളിപ്പെടുത്തുന്നു. അപകടത്തിന് മുമ്പ് ഇയാള്‍ പുകവലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസികപ്രശ്നത്തെ തുടര്‍ന്ന് ഇതേ പൈലറ്റിനെ 1993ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അസുഖലക്ഷണങ്ങളില്ലാത്തതിനാല് പിന്നീട് തിരിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: