ചവറ (കൊല്ലം): പ്രതിഷേധവും പ്രാര്‍ത്ഥനയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ മോഹനന്‍പിള്ളയ്‌ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ശബരിമല കര്‍മ്മസമിതിയുടെ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മകനെ പോലീസ് വേട്ടയാടുന്നതില്‍ മനംനൊന്ത് ജീവനൊടുക്കിയ തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ മോഹനന്‍പിള്ളയുടെ മൃതദേഹവുമായി നടന്ന വിലാപയാത്ര സര്‍ക്കാരിനും പോലീസിനുമെതിരായ താക്കീതായി.
മോഹനന്‍പിള്ളയുടെ മൃതശരീരവുമായി സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ഇന്നലെ ചവറ പോലീസ് സ്റ്റേഷന് മുന്നില്‍ മണിക്കൂറുകളോളം ഉപരോധം തീര്‍ത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹവുമായി പരിമണത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര ചവറയിലെത്തിയപ്പോഴാണ് പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്.
നാമജപവുമായി സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന ജനങ്ങളെ ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍ അഭിസംബോധന ചെയ്തു. നിഷ്പക്ഷ നിലപാട് എടുക്കേണ്ട പോലീസ് അക്രമികളുടെ റോളിലാണെന്ന് പത്മകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ അയ്യപ്പഭക്തര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ്. സ്ത്രീകളോടുവരെ മോശമായി പെരുമാറുന്നു. കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൃതദേഹം പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. മോഹനന്‍പിള്ളയുടെ മകന്‍ മനോജിനെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ മനംനൊന്ത് മോഹനന്‍പിള്ള വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍, സദസ്യന്‍ സി. പ്രദീപ്, ജില്ലാ കാര്യവാഹ് ബാബുക്കുട്ടന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ലത മോഹന്‍, ജില്ലാ ട്രഷറര്‍ രാജിരാജ്, മാലുമേല്‍ സുരേഷ്, എം. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മോഹനന്‍പിള്ളയുടെ വീട് സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു.















