ന്യൂദല്‍ഹി: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടറായി സുപ്രീംകോടതി നിയമിച്ചു. നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അലോക് വര്‍മ്മയുടെ അവധി പ്രവേശിക്കാനുള്ള നിര്‍ദേശമാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. അലോക് വര്‍മയ്ക്കെതിരെയുള്ള പരാതികള്‍ സെലക്ഷന് കമ്മിറ്റി ആണ് പരിശോധിക്കേണ്ടത് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ ഇക്കാര്യത്തില്‍ സെലക്ഷന് കമ്മിറ്റിയെ സമീപിക്കാം. രണ്ടു വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് അലോക് വര്‍മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മയും ഉപഡയറക്ടര്‍ ആയിരുന്ന രാകേഷ് അസ്താനയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരുവരെയും സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ നടപടി ഭരണഘടനാ ലംഘനമാണെന്നാണ് അലോക് വര്‍മ്മയുടെ വാദം. വര്‍മയ്ക്കെതിരെ രാകേഷ് അസ്തന നല്കിയ പരാതിയില്‍, സി വി സി റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അലോക് വര്‍മയ്ക്കു ക്ളീന്‍ ചിറ്റ് നല്‍കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: