ന്യൂദല്‍ഹി : യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി എയര്‍ബസ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങിയതില്‍ സ്വകാര്യ സംഘനടകള്‍ക്ക് പണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് വകുപ്പ് അന്വേഷണം ആരംഭിച്ചു.
111 വിമാനങ്ങളാണ് എയര്‍ബസ് കമ്പനിയില്‍ നിന്ന് യുപിഎ സര്‍ക്കാര്‍ വാങ്ങിയത്. ഇതിനായി 70,000 കോടിയും ചെലവാക്കിയിട്ടുണ്ട്. ഇതിന്റെ ഇടനിലക്കാരുടെ പേരിലുള്ള സ്വകാര്യസംഘനടകള്ക്ക് പണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. സന്നദ്ധ പ്രവര്‍ത്തനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം ഒരുക്കല്‍ എന്നിങ്ങനെ പല രീതികളിലായിട്ടാണ് എയര്‍ബസ് കമ്പനി ഇവര്‍ക്ക് പണം നല്‍കിയിട്ടുള്ളത്.
വന്‍കിട കമ്പനികള്‍ തങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നും ഒരു തുക സാമൂഹ്യ സേവനങ്ങള്‍ക്ക് മാറ്റിവെക്കണമെന്ന് നിയമമുണ്ട്. ഇതിന്റെ മറവില്‍ ദീപക് തല്‍വാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്ക് എയര്‍ബസ് പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദീപക് തല്‍വാറിന്റെ പണമിടപാടുകള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും അന്വേഷിച്ച് വരികയാണ്.
അതേസമയം മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയും അഡ്വാന്റേജ് ഇന്ത്യയ്ക്ക് പണം കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. അഡ്വാന്റേജ് ഇന്ത്യയ്ക്ക് 2012 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെ 90.72 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് സിബിഐയും കണ്ടെത്തിയിട്ടുണ്ട്.
വിമാനയിടപാടിനെപ്പറ്റി അമേരിക്കയിലെ നീതിന്യായ വകുപ്പും അന്വേഷണം നടത്തുന്നുണ്ടെന്ന് ഫ്രഞ്ച് പത്രം ലേ മണ്‍ഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടപാടില്‍ ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ എയര്‍ബസ് കമ്പനി വന്‍ തുക പിഴയടയ്ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചതില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നുണ്ട്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെയാണ് ലയനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: