തിരുവനന്തപുരം: മണ്ഡല കാലം തുടങ്ങിയപ്പോള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശിയോടെ കൈകോര്‍ത്ത മന്ത്രിമാര്‍ മണ്ഡലകാലം അവസാനിക്കാറായപ്പോള്‍ തമ്മിലടി തുടങ്ങി. ദേവസ്വം ബോര്‍ഡിനുണ്ടായ കനത്ത വരുമാന നഷ്ടത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും റവന്യൂ വരുമാനത്തിലെ കുറവില്‍ മന്ത്രി തോമസ് ഐസക്കും വിലപിക്കുമ്പോഴാണ് എരിതീയില്‍ എണ്ണ ഒഴിക്കാനെന്ന കണക്കെ വൈദ്യുതി മന്ത്രിയുടെ പതിവ് ശൈലിയിലെ പരിഹാസം.
ശബരിമലയില്‍ യുവതികള്‍ കയറിയെന്നും ഉടന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് എം.എം. മണി തട്ടിവിട്ടത്. മന്ത്രിയുടെ അഭിപ്രായത്തിനെതിരെ അധികം താമസിക്കാതെ കടകംപള്ളി രംഗത്ത് വന്നു. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കോടതി വിധിക്ക് മുമ്പ് സ്ത്രീകള്‍ പ്രവേശിച്ച കാര്യമായിരിക്കും എം.എം. മണി പറഞ്ഞത്. ഇപ്പോഴത്തെ കാര്യമായിരിക്കില്ല, മന്ത്രി വ്യക്തമാക്കി.
മന്ത്രിക്കു പിന്നാലെ മണിക്ക് ശകാരവര്‍ഷവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു. ശബരിമല വിഷയത്തില്‍ പ്രസ്താവന നടത്തരുതെന്ന് എം.എം മണിക്ക് താക്കീത് നല്‍കി.
യുവതികളെ പ്രവേശിപ്പിക്കണമെന്ന് വാശിപിടിച്ച ധനമന്ത്രിയും മാനസാന്തരത്തിലാണ്. ശബരിമല നടവരവില്‍ ദേവസ്വം ബോര്‍ഡിന് കനത്ത പ്രഹരമേറ്റു. അത് ധനവകുപ്പിനേയും ബാധിച്ചു. മൂവായിരത്തിലധികം കോടി രൂപയാണ് മണ്ഡല- മകരവിളക്ക് കാലത്ത് വിവിധ ഇനങ്ങളിലെ ജിഎസ്ടി വരുമാനമായി ഖജനാവില്‍ എത്തിച്ചേരേണ്ടത്. അയ്യപ്പഭക്തരുടെ കുറവുണ്ടായതിനെ തുടര്‍ന്ന് ജിഎസ്ടി വരുമാനത്തില്‍ വന്‍കുറവാണ് ഉണ്ടായത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ ഇത് ബാധിക്കും. അതിനാലാണ് ദേവസ്വം മന്ത്രിയെയും വെട്ടിലാക്കി ബോര്‍ഡിനെ സഹായിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി രംഗത്ത് വന്നത്.
മോട്ടോര്‍ വാഹനവകുപ്പിനും കിട്ടി കനത്ത പ്രഹരം. മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞതോടെ മോട്ടോര്‍ നികുതി ഇനത്തില്‍ ലഭിക്കേണ്ട വരവിനും നന്നേ കുറവ് സംഭവിച്ചു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കും. ബജറ്റ് വിഹിതം കൂട്ടാന്‍ ആവശ്യപ്പെടേണ്ടി വരും. ശബരിമലയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് മന്ത്രി എ.കെ. ശശീന്ദ്രനും. പൂജാരിമാരുടെ അടിവസ്ത്രം അന്വേഷിച്ച് നടന്ന മന്ത്രിയോടും മൗനം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















