ശബരിമല: സന്നിധാനത്ത് ലാത്തിച്ചാര്‍ജ് നടത്താന്‍ പോലീസിന് രഹസ്യ പരിശീലനം. സ്ട്രൈക്കര്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് രാത്രിയില്‍ ആയുധ പരിശീലനത്തിന് സമാനമായ രീതിയില്‍ പരിശീലനം നല്‍കുന്നത്.
കഴിഞ്ഞരാത്രി എട്ടേകാലോടെ വലിയ നടപ്പപന്തലിന് സമീപത്തെ കൊപ്രാക്കളത്തിന് അടുത്തുള്ള ഭാഗത്താണ് പരിശീലനം നല്‍കിയത്. സംഘം അരമണിക്കൂര്‍ പരിശീലനം നടത്തി. സ്ട്രൈക്കര്‍ വിഭാഗത്തിലെ 30 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. സന്നിധാനത്തെത്തുന്ന പ്രതിഷേധക്കാരെ എങ്ങനെ നേരിടണം എന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ലാത്തി കൊണ്ടുള്ള പരിശീലനം നടത്തിയത്.
ഒരു ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് സിഐമാരും മൂന്ന് എസ്ഐമാരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ബൂട്ടും ലാത്തിയും അടക്കമുള്ള ഫുള്‍ യൂണിഫോമില്‍ ആയിരുന്നു പോലീസുകാരും ഉദ്യോഗസ്ഥരും എല്ലാം. അരമണിക്കൂറോളം കായികപരിശീലനം നടന്നതോടെ കൊപ്രാക്കളത്തിലെ ജീവനക്കാരും കാഴ്ചക്കാരായി എത്തി. ഇതോടെ സംഘം പതിയെ പിന്‍വാങ്ങി. ഇന്നലെ രാവിലെയും പരിശീലനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി.
ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ക്ക് ആദ്യ ദിവസം വലിയ നടപ്പന്തലില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പതിവ്. കഴിഞ്ഞ മൂന്ന് സംഘം ഉദ്യോഗസ്ഥരെത്തിയപ്പോഴു ഇതായിരുന്നു ചെയ്തിരുന്നത്. ഇത് കൂടാതെയാണ് ഇന്നലെ രഹസ്യമായി പരിശീലനവും ആരംഭിച്ചത്. ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളുടെ സഹായത്തോടെ ഈമാസം 23ന് യുവതികള്‍ ശബരിമലയിലെത്തുമെന്നും പ്രതിഷേധം ശക്തമാകുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ കായികമായി നേരിടാന്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെ മറികടന്ന് കൂടുതല്‍ ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സന്നിധാനത്ത് എത്തിക്കുന്നവിവരം കഴിഞ്ഞ ദിവസം ജന്മഭൂമി നല്‍കിയിരുന്നു. ഇന്നലെയും പത്തിലധികം ബാരിക്കേഡുകള്‍ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ലാത്തികളും ഷീല്‍ഡും അധികമായി എത്തിച്ചു. പമ്പയിലുള്ള കൂടുതല്‍ സ്ട്രൈക്കേഴിസിനെയും ക്വിക്ക് റസ്പോണ്‍സ് ടീമിനെയും സന്നിധാനത്തേക്ക് എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: