മട്ടന്നൂര്‍(കണ്ണൂര്‍): വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിറകളുടേയും തറികളുടേയും നാടായ കണ്ണൂരില്‍ ഇനി താളമേളങ്ങള്‍ക്കൊപ്പം വിമാനത്തിന്റെ ഇരമ്പലും. പതിറ്റാണ്ടുകളായി ഉത്തരമലബാര്‍ കാത്തിരുന്ന ആകാശസ്വപ്നം, വീരപഴശ്ശിയുടെ ചരിത്രസ്മരണകള്‍ ഉറങ്ങുന്ന മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അബുദാബിയിലേക്കുളള ആദ്യ എയര്‍ഇന്ത്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തതോടെ യാഥാര്‍ഥ്യമായി.
ഇന്നലെ രാവിലെ പത്തു മണിയോടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ഇതോടെ ലോക വ്യോമയാന ഭൂപടത്തില്‍ കണ്ണൂരും ഇടം നേടി. ആദ്യവിമാനം ആകാശത്തേയ്ക്ക് പറന്നുയരുന്ന മൂഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് ഇന്നലെ ചരിത്രമുറങ്ങുന്ന കോലത്തുനാട്ടിന്റെ ഭാഗമായ വിമാനത്താവള ഭൂമിയിലേക്ക് ഒഴുകിയെത്തിയത്. അന്താരാഷ്ട്ര വ്യോമയാന മണ്ഡലത്തില്‍ ഇടംനേടുന്ന കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂര്‍.
അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് 186 യാത്രക്കാരെയും വഹിച്ച് കണ്ണൂരില്‍ നിന്ന് ആദ്യം പറന്നുയര്‍ന്നത്. ഫ്ളാഗ് ഓഫിന് തൊട്ടുമുമ്പ് ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു.
രാവിലെ ആറു മണി മുതല്‍ തന്നെ വിമാനത്താവളത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടും മറ്റു കലാപരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയും, ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: