മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതിയില്‍ ഉത്പാദനം പുനരാരംഭിക്കുന്നത് വൈകുന്നു. രണ്ട് മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഒരു ജനറേറ്ററാണ് മാട്ടുപ്പെട്ടിയിലുള്ളത്.
പ്രളയത്തിനു ശേഷം ഇടയ്ക്ക് രണ്ട് തവണ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ അടച്ചെങ്കിലും കൂടുതല്‍ സമയവും തുറന്നിരുന്നു. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടം വകുപ്പിനുണ്ടായി. ജലനിരപ്പ് താഴ്ന്നതോടെ ഒരാഴ്ച മുമ്പാണ് ഡാമിന്റെ ഷട്ടര്‍ താഴ്ത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ടള ഡാം തുറന്നുവിട്ടതും തിരിച്ചടിയായിരുന്നു. 1,735 മീറ്റര്‍ ഉയരത്തിലുള്ള കുണ്ടള ഡാം മാട്ടുപ്പെട്ടിയുടെ സ്റ്റോറേജ് ഡാമാണ്. ഇവിടെ നിന്ന് ആഴ്ചകളോളം വെള്ളം തുറന്നുവിട്ടിരുന്നു.
പ്രളയത്തില്‍ വെള്ളം കയറിയാണ് മാട്ടുപ്പെട്ടിയിലെ പവര്‍ഹൗസ് തകരാറിലായത്. ഡാമിന് തൊട്ട് താഴെയുള്ള പവര്‍ഹൗസില്‍ ഷട്ടറുകള്‍ കൂട്ടത്തോടെ തുറന്നതോടെ ആറടിയിലധികം വെള്ളം ഉയര്‍ന്നു. നിലവില്‍ ജനറേറ്ററിന്റെ 90 ശതമാനം അറ്റകുറ്റപണിയും തീര്‍ന്നെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇനി കമ്മീഷനിങ്ങും ജനറേറ്ററിന്റെ സാങ്കേതിക പരിശോധനയുമാണ് അവശേഷിക്കുന്നത്. ഉടന്‍ ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: