ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിക്കേസിലെ പ്രതിയും ഇടനിലക്കാരനുമായ ബ്രിട്ടീഷ് പൗരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും. മിഷേലിനെ കൈമാറുന്നതിന് ദുബായ് സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവിറക്കി. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഒരാഴ്ചയ്ക്കകം ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിക്കും. യുഎഇയില്‍ വച്ച് കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ അറസ്റ്റിലാവുന്നത്. വിവിഐപികള്‍ക്കായി ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,600 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
പന്ത്രണ്ട് ശതമാനം അതായത് 423 കോടി കോഴയായി കൈമാറ്റം ചെയ്യപ്പെട്ട ഇടപാടില്‍ അന്നത്തെ സൂപ്പര്‍ പ്രധാനമന്ത്രി സോണിയ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളും മന്മോഹന്സിങും പങ്കാളിയാണെന്ന് വ്യക്തമാക്കുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറി ഈ കേസിലെ പ്രധാന തെളിവുകളാണ്. ഇടപാടില്‍ സോണിയയുടെ അനുചരന് അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പട്ടേല്‍ വന്‍തുക കോഴ വാങ്ങിയെന്ന് മിഷേലിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു.
കേസില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം മിഷേലിനെ (54) ദുബായ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയും ബന്ധുക്കളും വിചാരണ നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: