കൊച്ചി: തീരദേശങ്ങളിലെ ഭീകര പ്രവര്‍ത്തനം തടയാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ ദേശീയതലത്തിലാക്കുമെന്ന് നാവികസേന. മുമ്പ് സംസ്ഥാന തലത്തില്‍ നടത്തിയിരുന്ന നാവിക സൈനികാഭ്യാസം ദേശീയതലത്തിലാക്കും, വിവിധ ഏജന്‍സികളുടെ സഹകരണം ഉറപ്പാക്കുമെന്നും ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ള പറഞ്ഞു.
ജനുവരിയിലാകും സീ വിജില്‍ എന്നു പേരിട്ട ഈ സൈനികാഭ്യാസം. സംസ്ഥാന പരിപാടിയുടെ പേര് കവച് എന്നായിരുന്നു. നാവികസേന, തീര സംരക്ഷണ സേന, തീര പോലീസ് തുടങ്ങി വിവിധ സുരക്ഷാ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുക്കും. ഭീകരപ്രവര്‍ത്തന സാധ്യതകള്‍ തടയുക, അതിനുള്ള പോരായ്മകള്‍ മനസിലാക്കി നികത്തുക, വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പത്തിലേറെ ചെറുതും വലുതുമായ ഹാര്‍ബറുകളുണ്ട്. ഫിഷ് ലാന്‍ഡിങ് സെന്ററുകളുണ്ട്. ഇവിടങ്ങളൊക്കെ സുരക്ഷിതമാക്കണം.
മുംബൈയില്‍ പാക് ഭീകരര്‍ മത്സ്യത്തൊഴിലാളികളെ പിടിച്ച് അവരുടെ ബോട്ടിലാണ് ആക്രമണത്തിനെത്തിയത്. ഇതിന് ശേഷം കുറേ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടപടിയെടുത്തു.
ഓരോ പ്രദേശത്തേയും ബോട്ടുകള്‍ക്ക് പ്രത്യേക നിറം നല്കി. കേരളത്തില്‍ ഓറഞ്ചും കറുപ്പുമാണ്. ഇത് ബോട്ടുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കും. വള്ളങ്ങള്‍ക്കും അതില്‍ പോകുന്നവര്‍ക്കും പ്രത്യേക വിനിമയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ആരെല്ലാം എവിടെയെല്ലാമെന്നു കണ്ടെത്താന്‍, ട്രാന്‍സ്പോണ്ടറുകള്‍ ഏര്‍പ്പെടുത്തി. ഗുജറാത്തിലും തമിഴ്നാട്ടിലും പരീക്ഷണം വിജയമായി. കേരളത്തിലും ഏര്‍പ്പെടുത്തും.
സംശയം തോന്നുമ്പോള്‍ വിവരങ്ങള്‍ അധികൃതരെ അറിയിക്കാനുള്ള സംവിധാനം വരെയായി. മത്സ്യബന്ധന സമൂഹം സമുദ്ര സുരക്ഷയില്‍ നമ്മുടെ കണ്ണുംകാതുമാണ്. ഇവയെല്ലാം വിലയിരുത്താനും കൂടുതല്‍ പേരെ പരിശീലിപ്പിക്കാനും സീ വിജില്‍ സഹായകമാകുമെന്നും വൈസ് അഡ്മിറല്‍ വിശദീകരിച്ചു.
നാവികസേനയ്ക്ക് പരിശീലനക്കപ്പലുകള്‍ കൂടുതല്‍ വേണം. ഏഴു വര്‍ഷം മുമ്പ് ഈ ആവശ്യം ചൂണ്ടിക്കാണിച്ചിരുന്നു. പണമില്ലായ്മകൊണ്ട് അന്ന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോഴുള്ള കപ്പല്‍ 33 വര്‍ഷം പഴക്കമുള്ളതാണ്.
പുതിയ കപ്പല്‍ സ്വന്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. വിമാനമിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണം രണ്ടു വര്‍ഷത്തില്‍ പൂര്‍ത്തിയാകും. കപ്പല്‍ സാഹസികയാത്രികന്‍ അഭിലാഷ് ടോമിക്ക് നട്ടെല്ലിന് പരിക്കില്ല. പരിക്ക് ഭേദമായാല്‍ ഇനിയും കടലില്‍ പോകാനാകുമെന്നും വൈസ് അഡ്മിറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: