ഇടുക്കി: സംസ്ഥാനത്ത് വന്യമൃഗ വേട്ട വര്‍ധിക്കുന്നതായി കണക്കുകള്‍. മുമ്പ് കേരളത്തില്‍ നായാട്ട് കുറഞ്ഞതായി പറഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ ഇന്ന് ഇത് തിരുത്തി പറഞ്ഞ് തുടങ്ങി.
നായാട്ട് ഏറ്റവും അധികം നടക്കുന്നത് ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണ്. കാട്ടുപന്നി, കാട്ടുപോത്ത്, മ്ലാവ്, മാന്‍, മുള്ളന്‍പന്നി, കേഴ തുടങ്ങിയ മൃഗങ്ങളാണ് ഏറ്റവും അധികം വേട്ടയാടപ്പെടുന്നത്. വനത്തോടു ചേര്‍ന്ന് റിസോര്‍ട്ടുകളുള്ള മേഖലകളിലാണ് ഇത്തരം ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടുതല്‍.
800-1200 രൂപ വരെ വിലയ്ക്കാണ് ഇവ വിറ്റഴിക്കുന്നത്. പ്രത്യേക തരത്തിലുള്ള കുരുക്കുകളും ഇതിനായി ഉപയോഗിക്കുന്നു. രാത്രികാലങ്ങളില്‍ കാട് കയറുന്നവര്‍ പുലര്‍ച്ചെയാണ് വെടിവച്ച് മൃഗങ്ങളെ പിടികൂടുന്നത്. അതും ഉള്‍വനങ്ങളില്‍ മാത്രം. അല്ലാത്ത സംഭവങ്ങളെല്ലാം കുടുക്കും, കെണിയും ഒരുക്കിയാണ് വേട്ട.
വനത്തിനോട് അടുത്ത് താമസിക്കുന്നവരാണ് ഇത്തരത്തിലുള്ള കേസുകളില്‍ അധികവും പിടിക്കപ്പെടുന്നത്. അതും വളരെ അപൂര്‍വമായി മാത്രം. കൂടെനില്ക്കുന്നവര് ഒറ്റുകാരാകുന്നതോടെയാണ് വനംവകുപ്പിന് ഇക്കാര്യങ്ങളില്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
ഏറ്റവുമധികം നായാട്ട് നടക്കുന്നത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ്. ഈ സമയങ്ങൡലെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ വന്യമൃഗങ്ങളെ സംരക്ഷിക്കാനാകൂ. ഇറച്ചിയായോ, ജീവനോടെയോ വന്യമൃഗങ്ങളുമായി ഒരാള്‍ പിടിയിലായാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. പിന്നീട് ഈ കേസില്‍നിന്ന് രക്ഷപ്പെടുക അത്രയെളുപ്പമല്ലെങ്കിലും ഇവര്‍ ജാമ്യത്തിലിറങ്ങിയാല്‍ ഇതേ പണിതന്നെ തുടരും.
അടുത്തിടെ മാത്രം ഇടുക്കിയില്‍ പിടികൂടിയത് ഇത്തരത്തില്‍ മൂന്ന് കേസുകളാണ്. കോതമംഗലത്തും സമാനമായ കേസ് പിടികൂടിയിരുന്നു. ഷെഡ്യൂള്‍ വണ്‍ വിഭാഗത്തില്‍പ്പെട്ട ജീവനുള്ള കൂരമാനുമായാണ് വ്യാഴാഴ്ച ഒരാള്‍ അടിമാലി വാളറയില്‍ പിടിയിലായത്.
കാവേരിപ്പടി ബാബുരാജാ (45)ണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് മുള്ളന്‍പന്നിയിറച്ചിയും തോക്കും തിരകളും കുരുക്കുകളും കണ്ടെത്തി. അടുത്തിടെ മൂന്നാറിലെ ലക്ഷ്മിയില്‍ റിസോര്ട്ടുടമയെ മ്ലാവിറച്ചിയുമായി പിടികൂടിയിരുന്നു.
ഒരു മാസം മുമ്പ് മറയൂരില്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍ മാനിറച്ചിയുമായി പിടിയിലായിരുന്നു. മൂന്നാര്‍, കോതമംഗലം മേഖലകളില്‍ പരിശോധനകള്‍ തുടരുമെന്ന് ഡിഎഫ്ഒമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: