കണ്ണൂർ : ശബരിമലയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയിലെത്തിച്ചു. പോലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോഴാണ് ചിറ്റാർ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസും തന്റെ തലയിലാക്കിയത്. മുഖ്യമന്ത്രിയും, കോടിയേരിയും ഇത്രയും ഭീരുക്കളാണോയെന്നും അദേഹം ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ ഒരു വനിത ബലാല്‍സംഗ പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ഉള്ളതിനാലാണ് സുരേന്ദ്രനെ കണ്ണൂരില്‍ ഹാജരാക്കുന്നത്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് എത്തിച്ചിരുന്നു. ജയില്‍ മാറണമെന്നതടക്കമുള്ള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിച്ചേക്കും. ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍.
നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
















