ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ഘാനക്കെതിരേ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ഇംഗ്ലണ്ട് പുറത്തായതിന് കാരണം മന്ത്രവാദമാണെന്ന് ഘാനക്കാര്‍ വിശ്വസിക്കുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ഫുട്ബാള്‍ താരവുമായ ഹാരി കെയ്ന്‍ ഫുട്ബാള്‍ കളിക്കാന്‍ അറിയാത്ത ഒരാളെപ്പോലെയാണ് കളിച്ചത്. ഇത് മന്ത്രവാദത്തിന്റെ ഫലമാണെന്നാണ് ഘാനക്കാര്‍ വിശ്വസിക്കുന്നത്.
എന്തായാലും ലോകകപ്പില്‍ നിന്നും പുറത്തായതോടെ ഹാരി കെയ്നെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മത്സരത്തില്‍ കെയ്ൻ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ഒരു പ്രധാന ടൂർണമെന്റില്‍ 90 മിനിറ്റും കളിച്ചിട്ടും വെറും 19 തവണ മാത്രമാണ് കെയ്ന് പന്ത് തൊടാനായത്, ഇത് താരത്തിന്റെ കരിയറിലെ ഏറ്റവും കുറഞ്ഞ റെക്കോർഡാണ്. മത്സരത്തിന്റെ 86ാം മിനുട്ടില്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് ഗോള്‍ അടിക്കാനുള്ള സുവർണാവസരം കെയ്ൻ പുറത്തേക്ക് അടിച്ച് കളയുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ കീഴടക്കി ‘ദുർമന്ത്രവാദ’ കഥകള്‍
ഹാരി കെയ്ൻ ഫോം ഔട്ട് ആയതിന് പിന്നാലെ ഘാനയിലെ പ്രശസ്ത ദുർമന്ത്രവാദിയായ നാനാ ക്വാക്കു ബോണ്‍സാമിന്റെ (Nana Kwaku Bonsam) പേരിലുള്ള കഥകളാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിന് മുൻപ് തന്നെ ഹാരി കെയ്ൻ ഘാനക്കെതിരേ ഗോള്‍ അടിക്കാതിരിക്കാൻ താൻ ആഭിചാരക്രിയകള്‍ ചെയ്യുമെന്ന് ബോണ്‍സാം അവകാശപ്പെട്ടിരുന്നു. കെയ്ന് ഗുരുതരമായ പരുക്കുകള്‍ ഒന്നും വരുത്തില്ലെന്നും എന്നാല്‍ ഘാനക്കെതിരേ താരം ഗോള്‍ അടിക്കുന്നത് തടയുമെന്നുമായിരുന്നു ഇയാളുടെ വെല്ലുവിളി.
മത്സരത്തില്‍ ഹാരി കെയ്ൻ അവിശ്വസനീയമാംവിധം ഗോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ഘാനാ ആരാധകർ ഈ മന്ത്രവാദിയെ പുകഴ്‌ത്തി രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ രീതിയില്‍ ട്രെൻഡിങ് ആയി മാറി.
എന്നാല്‍ ഈ മന്ത്രവാദ കഥകളെല്ലാം വെറും തമാശകള്‍ മാത്രമാണെന്നും തോമസ് ടുഹേലിന്റെ തന്ത്രപരമായ പിഴവുകളും ഘാനയുടെ ശക്തമായ പ്രതിരോധവുമാണ് ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചതെന്നുമാണ് മുൻ ഇംഗ്ലണ്ട് താരങ്ങളായ വെയ്ൻ റൂണിയും ജാമി കാരഗറും ഉള്‍പ്പെടെയുള്ളവർ വിലയിരുത്തുന്നത്.
















