ബലാല്‍സംഘക്കേസില്‍ 22 ദിവസം റിമാന്റിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ യേശുവിന്റെ പീഡാസഹനങ്ങളോട് ചേര്‍ത്തുവെച്ച് വിശുദ്ധനാക്കുന്ന നടപടികളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ജയില്‍ മോചിതനായ ബിഷപ്പിനെ ചില കന്യാസ്ത്രീകളും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചത് ബിഷപ്പ് വലിയൊരു വിമോചനപ്പോരാളിയാണെന്ന മട്ടിലായിരുന്നു.മഹത്തായൊരു കര്‍മം നടത്തിയതിന് ക്രൂശിക്കപ്പെട്ടവനെ വമ്പിച്ച ആദരവോടെ സ്വീകരിക്കു എന്ന നിലയിലായിരുന്നു ഈ വരവേല്‍പ്പ്.
കന്യാസ്ത്രീയെ പലതവണ ബലാല്‍സംഘം ചെയ്യുകയും അത്തരം വിവിധ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ബിഷപ്പ് ഫ്രാങ്കോയെ ജയിലിലടച്ചത് ഐതിഹാസികമായെ കന്യാസ്ത്രീ സമരത്തിലൂടെയായിരുന്നു. ബലാല്‍സംഘക്കേസില്‍ ഇന്ത്യയില്‍ നിന്നും ആദ്യംപിടിയിലാകുന്ന ബിഷപ്പും അതിനെതിരെ ലോകത്തിലാദ്യമായി നടന്ന കന്യാസ്ത്രീ സമരവും ക്രിസ്തീയ സഭയേയും പുരോഹിത സന്യാസിനി സമൂഹത്തേയും വിശ്വാസികളേയും പൊതുസമൂഹത്തേയും പിടിച്ചുലച്ചിരുന്നു. അനവധി വൈദികരാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കേസുകള്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് ഫ്രാങ്കോയുടെ കേസും അതിനുമേലെ ഭൂകമ്പമുണ്ടാക്കിയത്. സഭ കര്‍ത്താവിന്റെ മണവാട്ടിയായി വിശേഷിപ്പിക്കുകയും ഭക്തസമൂഹം അങ്ങനെ വിശ്വസിക്കുകയും ജീവിതകാലം മുഴുവന്‍ ദൈവതിരുവുള്ളം നടത്താനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത കന്യാസ്ത്രിയെ ഈ ബിഷപ്പ് നിരവധി തവണ ഭീഷണിപ്പെടുത്തി ബലാല്‍സംഘം ചെയ്യുകയും വധഭീഷണിയുള്‍പ്പെടെ നടത്തുകയും ചെയ്തത് നിരവധി മാഫിയാ പ്രവര്‍ത്തനങ്ങളുടെ തലവനാണെന്നുവരെ ആരോപണം നിലനില്‍ക്കുകയും ചെയ്യവെയാണ് സര്‍ക്കാരും പോലീസും തല്‍പ്പര കക്ഷികളും കൂടി ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചത്. പൊതു സമൂഹത്തിന്റെകൂടി വലിയ ഇടപെടല്‍കൊണ്ടാണ് ഈ ദിവസങ്ങളില്‍ ബിഷപ്പ് ജയിലിലായത്.
മഹത് വ്യക്തിയെ സന്ദര്‍ശിക്കുംപോലെയാണ് രാഷ്‌ട്രീയ പ്രമുഖരും വൈദിക ശ്രേഷ്ഠരും ഫ്രാങ്കോയെ ജയിലില്‍ തീര്‍ഥാടനംപോലെ സന്ദര്‍ശിച്ചത്. ജയില്‍മോചിതനായ ബിഷപ്പിനു ചില കന്യാസ്ത്രീകളും വിശ്വാസികളും നല്‍കിയവരവേല്‍പ്പും ഇത്തരം സ്വഭാവം ഉള്ളതുതന്നെയാണ്. ഇവരെന്താണ് വിശ്വസിക്കുന്നത്. നിരപരാധിയായ ബിഷപ്പ് പീഡിപ്പിക്കപ്പെട്ടുവെന്നോ. അല്ലെങ്കില്‍ ബിഷപ്പ് ചെയ്തത് തെറ്റല്ലാത്ത കാര്യമാണെന്നോ. അതുമല്ലെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയെ ഭയപ്പെട്ടു കഴിയുന്ന കുഞ്ഞാടുകളെന്നോ.
കന്യാസ്ത്രി സമരവും ഫ്രാങ്കോയുടെ അറസ്റ്റും പുതിയ ചില പരികല്‍പ്പനകള്‍ക്കും വീണ്ടുവിചാരങ്ങള്‍ക്കും വഴിമരുന്നിടുന്നില്ലേ. സഭ, പുരോഹിത വര്‍ഗം, വിശ്വാസി സമൂഹം തുടങ്ങി പാരമ്പര്യമായി തുടര്‍ന്നുവരുന്ന പ്രതീകങ്ങള്‍ മാറിയ സാഹചര്യങ്ങളില്‍ കാലോചിത വ്യാഖ്യാനങ്ങള്‍ക്കും ഇടയാകേണ്ടതല്ലേ. സഭയും പുരോഹിതവര്‍ഗവും നിലനില്‍ക്കാന്‍വേണ്ടിയുള്ളവരാണോ വിശ്വാസികളായ കുഞ്ഞാടുകള്‍. ദൈവത്തെ ആരാധിക്കാന്‍ മധ്യസ്ഥതയുടേയും മധ്യസ്ഥന്റേയും ആവശ്യമുണ്ടോ. ചില രാഷ്‌ട്രീയ മേലാളന്മാര്‍ അനുയായികളെ അടിമകളാക്കുംപോലെ വിശ്വാസികളെ അടിമയാക്കി ചൂഷണംചെയ്യാന്‍ ജന്മമെടുത്തവരാണോ ഇത്തരം ഫ്രാങ്കോമാര്‍. ഇത്തരക്കാരുടെ പീഡനത്തിനിരയായ മധ്യകാലചരിത്രത്തിന്റെ പാപഭാരം ഭൂതകാലത്തിനുണ്ട്. അതൊക്കെ ഒന്നുകൂടി ചിന്തിക്കാനുള്ള അവസരമാണിത്. പ്രത്യേകിച്ചും വിദേശങ്ങളില്‍ പല പള്ളികളും ഷോപ്പിംങ്മാളുകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്.
















