തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. പകരം നിലവിലെ സാഹചര്യം ബോർഡ് സുപ്രീം കോടതിയെ ധരിപ്പിക്കും. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയെ ഈ ചുമതല ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സംബന്ധിച്ച് സുപ്രീം കോടതിയില്‍ 27 ഓളം പുനഃപരിശോധനാ ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലെല്ലാം ബോര്‍ഡ് കക്ഷിയാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡ് പ്രത്യേകമായി പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ട ആവശ്യമില്ലെന്ന സൂചനയും പത്മകുമാര്‍ നല്‍കി.
ശബരിമലയിൽ വെല്ലുവിളിച്ചെത്തുന്നതിനോട് യോജിക്കുന്നില്ല. ഈ വിഷയത്തിൽ രാഷ്‌ട്രീയം കളിക്കാൻ താല്പര്യമില്ലെന്നും പത്മകുമാർ പറഞ്ഞു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണ്. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നത് ഹൈക്കോടതിയാണെന്നും ശബരിമല വിഷയം സംബന്ധിച്ചും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
ദേവസ്വംബോര്‍ഡ് യോഗത്തില്‍ നിന്നും എ രാഘവന്‍ വിട്ടു നിന്നത് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
















