ബ്യൂണസ് അയേഴ്സ്: യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ചരിത്രം കുറിച്ചു. വെളളി മെഡല്‍ നേടിയാണ് ഇന്ത്യന്‍ ടീമുകള്‍ ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ ടീമുകള്‍ മെഡല്‍ നേടുന്നത്.
പുരുഷ ടീം ഫൈനലില്‍ മലേഷ്യയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു. വനിതകള്‍ ഫൈനലില്‍ ആതിഥേയരായ അര്‍ജന്റീനയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. സ്വര്‍ണമെഡല്‍ നേടിയ മലേഷ്യയും അര്‍ജന്റീനയും ചരിത്രത്തിന്റെ ഭാഗമായി. ഇതാദ്യമായാണ് ഈ ടീമുകള്‍ യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്.
ലൂസേഴ്സ് ഫൈനലില്‍ സാമ്പിയയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന പുരുഷ വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ചൈനയ്ക്കാണ് വെങ്കലം. ലൂസേഴ്സ് ഫൈനലില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കെയെ തോല്‍പ്പിച്ചു.
പുരുഷന്മാരുടെ ഫൈനലിന്റെ രണ്ടാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. ക്യാപ്റ്റന്‍ വിവേക് സാഗര്‍ പ്രസാദാണ് ഗോള്‍ നേടിയത്. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മലേഷ്യ ഫിര്‍ദൗസ് റോസ്ഡിയിലൂടെ ഗോള്‍ മടക്കി. തുടര്‍ന്ന് പ്രസാദിന്റെ രണ്ടാം ഗോളില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.
ഇടവേളയ്ക്ക് ശേഷം അഖിമുള്ളയുടെ ഗോളില്‍ മലേഷ്യ ഇന്ത്യക്കൊപ്പം എത്തി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം അമിറുള്‍ അസര്‍ മലേഷ്യയെ മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ അലിമുള്ള മലേഷ്യയുടെ നാലാം ഗോളും നേടി.
വനിതകളുടെ ഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയെ ഞെട്ടിച്ച് 49-ാം സെക്കന്‍ഡില്‍ മുന്നിലെത്തി. മുംതാസ് ഖാനാണ് ഗോളടിച്ചു. പക്ഷെ ഇന്ത്യക്ക് ലീഡ് നിലനിര്‍ത്താനായില്ല. തകര്‍ത്തു കളിച്ചു അര്‍ജന്റീന ആറാം മിനിറ്റില്‍ ഗോള്‍ മടക്കി. ഗിയാനെല്ലയാണ് സ്കോര്‍ ചെയ്തത്. തുടര്‍ന്ന് സോഫിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബ്രിസയും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 3-1 ന് ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: