കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം ലഭിച്ചതോടെ പോലീസിന്റെ നടപടികളില്‍ സംശയം വര്‍ധിച്ചു. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.
1. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം അഞ്ചു സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ജാമ്യഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്നും എതിര്‍പ്പുകളൊന്നും ഉണ്ടാകാത്തതാണ് ദുരൂഹത ഉളവാക്കുന്നത്.
2. കേരളത്തില്‍ കടക്കരുതെന്നാണ് സുപ്രധാന വ്യവസ്ഥ. ഫ്രാങ്കോയുടെ താവളം ജലന്ധറാണ്. അതിനാല്‍ ഈ വ്യവസ്ഥയില്‍ വലിയ കാര്യമില്ലെന്ന് കോടതിയെ ബോധിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ല.
3. പലഘട്ടങ്ങളിലും തെളിവ് നശിപ്പിക്കാന്‍ ഫ്രാങ്കോ ശ്രമിച്ചിരുന്നു. കന്യാസ്ത്രീകളെ ഭയപ്പെടുത്തിയതും മറ്റും ഇതിന്റെ ഭാഗമായിരുന്നു. പോലീസിന്റെ കസ്റ്റഡിയിലും ജയിലിലും കഴിയുന്ന സമയത്തുപോലും തെളിവ് നശിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടന്നിരുന്നു.
പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ ധാരാളം അവസരവും സൗകര്യവും ലഭിക്കുമെന്നുറപ്പുണ്ടായിട്ടും ജാമ്യത്തിനെ എതിര്‍ക്കാത്തതും സംശയകരമാണ്.
ഫ്രാങ്കോയുടെ അറസ്റ്റ് വേളയില്‍ സാക്ഷികളെ സ്വാധീനിക്കാനും, ഭീഷണിപ്പെടുത്താനും പുരോഹിതര്‍ തന്നെ രംഗത്ത് വന്നിരുന്നതാണ്. ഇതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ഫ്രാങ്കോയ്‌ക്കു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കേസിന്റെ തുടരന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്.
ജാമ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കുമെങ്കിലും സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും ഇത്തരം നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
















