പാലക്കാട്: എട്ടുകോടി വിലമതിക്കുന്ന രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കന്യാകുമാരി സ്വദേശിനി ഒലവക്കോട് പിടിയില്‍. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശിനി സിന്ധുജ(21)യാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബാഗില്‍ രണ്ടു പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവതിയെ പിടികൂടിയത്.
കേരളത്തില്‍ നിന്നും ഒമാനിലേക്ക് കടത്താനായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു. തൃശൂര്‍ ചാവക്കാട് സ്വദേശി ജാബിറിനു വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്നും ഒരുലക്ഷം രൂപയാണ് പ്രതിഫലമെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പതിനേഴാം തവണയാണ് യുവതി ഹാഷിഷ് കടത്തുന്നത്. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. എഴുപത് കിലോ കഞ്ചാവ് വാറ്റിയാണ് രണ്ട് കിലോ ഹാഷിഷ് ഉണ്ടാക്കുന്നത്. എറണാകുളത്ത് നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി ഹാഷിഷ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.രാജീവ് പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം. രാകേഷ്, ടി. രാജീവ്. പ്രിവന്റീവ് ഓഫീസര്‍മാരായ യൂനസ്, മനോജ്, മന്‍സൂര്‍, സജിത്ത്, വിപിന്‍ദാസ്, രാജേഷ്കുമാര്‍, സന്തോഷ്കുമാര്‍, ജയചന്ദ്രന്, സജീവ്, പ്രസാദ്, മറ്റുദ്യോഗസ്ഥരായ അജിത്ത്കുമാര്‍, അംബിക, സ്മിത, പ്രസാദ്, പ്രീജു, രതീഷ്, അരുണ്‍കുമാര്‍, വിനു, ശ്രീകുമാര്‍, ശെല്വകുമാര് എന്നിവരുടെ നേതൃത്വത്തിലാണ് ഹാഷിഷ് പിടികൂടിയത്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: