തിരുവനന്തപുരം: മദ്യകമ്പനികള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിടറി. ഘടകകഷികളും പാര്‍ട്ടിയും കൈവിട്ടതോടെ മുഖ്യമന്ത്രിക്ക് ഗത്യന്തരമില്ലാതെ അനുമതി പത്രം റദ്ദാക്കാണ്ടേതായി വന്നു.
ബ്രൂവറി, ഡിസ്റ്റലറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചത് യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നായിരുന്നു. എന്നാല്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പ്രതിരോധത്തിലായിട്ടും എല്‍ഡിഎഫിലെ മറ്റ് ഘടക കഷികളോ മന്ത്രിമാരോ പ്രതിരോധവുമായി രംഗത്ത് വരാതിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുമതിയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.
മുഖ്യമന്ത്രി പ്രതിരോധത്തിലാവുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെയാണ് തിടുക്കത്തില്‍ അനുമതി പത്രം റദ്ദാക്കിയത്. പുതിയ മദ്യകമ്പനികള്‍ സ്ഥാപിക്കാന്‍ 1999 ലെ സര്‍ക്കാര്‍ നയമാണ് ഇന്നും അനുവര്‍ത്തിച്ച് പോരുന്നത്. ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്ത് 1998ലാണ് സംസ്ഥാനത്ത് അവസാനായി മദ്യകമ്പനി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ലൈസന്‍സ് നല്‍കിയതാകട്ടെ അടുത്ത് അധികാരത്തില്‍ കയറിയ ഏ.കെ. ആന്റണി സര്‍ക്കാരും. എന്നാല്‍ 1999ല്‍ വിനോദ്‌റോയ് റിപ്പോര്‍ട്ടില്‍ ഇനി സംസ്ഥാനത്ത് മദ്യകമ്പനികള്‍ അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളും ഈ നയം അനുവര്‍ത്തിച്ച് പോന്നു. അബ്കാരി കേസുകളുമായി ബന്ധപ്പട്ട വിവിധ കേസുകളില്‍ വിനോദ്‌റോയ് റിപ്പോര്‍ട്ടാണ് ഹൈക്കോടതി മുതല്‍ സുപ്രീം കോടതിവരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ഇതെല്ലാം ആരുമറിയാതെ പിണറായി മാറ്റി മറിച്ച് മദ്യനിര്‍മാണത്തിന് വ്യാജ കമ്പനികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ദല്‍ഹിയിലെ വസതയിലെ മേല്‍വിലാസം ഉപയോഗിച്ചാണ് പവര്‍ ഇന്‍ഫ്രാടെകിന് എറണാകുളത്ത് ബ്രൂവറി സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്. ഇതിന് കോടികള്‍ നല്‍കിയെന്നും അറിയുന്നു. സിപിഎം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണന്‍ കിന്‍ഫ്രയിലെ പ്രോജക്ട് മാനേജരായിരുന്ന സമയത്തായിരുന്നു ചട്ടം ലംഘിച്ച് കിന്‍ഫ്രയില്‍ പത്തേക്കര്‍ സ്ഥലം ആരും അറിയാതെ പവര്‍ ഇന്‍ഫ്രാടെകിന് അനുവദിച്ച് നല്‍കിയത്. ശ്രീചക്രയ്‌ക്കാണെങ്കില്‍ തൃശ്ശൂരില്‍ ഓഫീസ് മത്രമേ ഉള്ളൂ. കമ്പനി തുടങ്ങുന്നതിനുള്ള സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പാലക്കാട്ടെ എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ബ്രൂവറിയാകട്ടെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്തും. ഇതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തുകയാണ്. മുന്‍ മുഖ്യമന്ത്രികൂടിയായ സ്ഥലം എംഎല്‍എ വി.എസ്. അച്യുതാനന്ദന്‍ അറിഞ്ഞില്ല കമ്പനിക്ക് അനുമതി നല്‍കിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ എതിരഭിപ്രായത്തെ അവഗണിച്ചായിരുന്നു മൂന്ന് കമ്പനികള്‍ക്കും അനുമതി പത്രം നല്‍കിയത്.
അതീവ രഹസ്യമായാണ് മൂന്ന് കമ്പനികള്‍ക്കും അനുമതി പത്രം നല്‍കുന്നത്. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി മുമ്പും പത്രപരസ്യം നല്‍കിയിട്ടില്ലെന്നാണ്. എന്നാല്‍ എക്‌സൈസിന്റെ മറ്റ് സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ബ്രൂവറി, ഡിസ്റ്റലറി തുടങ്ങുന്നതിനുള്ള അപേക്ഷ ഒഴിവാക്കപ്പെട്ടിരുന്നു. തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടിയായിരുന്നു ഒഴിവാക്കല്‍.
അജി ബുധനൂര്‍
















