ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 253 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടി. മുഹമ്മദ് ഷെഹ്സാദിന്റെ (116 പന്തില്‍ 124) ഉജ്ജ്വല സെഞ്ചുറിയും മുഹമ്മദ് നബി (56 പന്തില്‍ 64) യുടെ അര്‍ധസെഞ്ചുറിയുമാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് സ്കോര്‍ ബോര്‍ഡിലേക്ക് ഹെഷ്സാദ് അതിവേഗത്തില്‍ റണ്ണടിച്ചു കയറ്റി. 65 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ വെറും അഞ്ചു റണ്‍സായിരുന്നു സഹഓപ്പണര്‍ ജാവേദ് അഹ്മദിയുടെ സംഭാവന. തൊട്ടുപിന്നാലെ മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടതോടെ 65/0 എന്ന നിലയില്‍നിന്ന് 82/4 എന്ന നിലയിലേക്ക് അഫ്ഗാന് തകര്‍ന്നു.
അഞ്ചാം വിക്കറ്റില്‍ ഗുല്‍ബാദിന്‍ നയിബിനൊപ്പം ഷെഹ്സാദ് കൂട്ടിച്ചേര്‍ത്ത 50 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാന് ഇന്നിംഗ്സില്‍ നിര്‍ണായകമായത്. ഇതിനിടെ 88 പന്തില്‍നിന്ന് സെഞ്ചുറി കുറിച്ച് ഷെഹ്സാദ് കരുത്തുതെളിയിച്ചു. വെറും 37 പന്തില്‍നിന്നായിരുന്നു ഷെഹ്സാദിന്റെ അര്‍ധസെഞ്ചുറി.
നയിബും ഷെഹ്സാദും മടങ്ങിയപ്പോള്‍ എത്തിയ നബി പിന്നീട് അഫ്ഗാന് ഇന്നിംഗ്സിനെ തോളേറ്റുകയായിരുന്നു. ഇന്ത്യന്‍ ബൗളിംഗിനെ മികവോടെ നേരിട്ട നബി നാലു സിക്സറും മൂന്നു ബൗണ്ടറികളും പറത്തി. അഫ്ഗാന് സ്കോര്‍ 244-ല്‍ എത്തിച്ചശേഷമാണ് ഖലീല്‍ അഹമ്മദിന് ഇരയായി നബി മടങ്ങുന്നത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് നേടി.
നേരത്തെ, എം.എസ്.ധോണി ഒരിക്കല്‍ കൂടി നായകനായ മത്സരത്തില്‍ രോഹിത് ശര്‍മ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. രോഹിതിനു പുറമേ ശിഖര്‍ ധവാന്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: