തിരുവഞ്ചൂര്‍ (കോട്ടയം): മഹാപ്രളയത്തിലില്‍ നിന്ന് കരകയറാന്‍ ദുരിതബാധിതരിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുമ്പോഴും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിന് ഇതൊന്നും പരിഹാരമാവില്ല. അത്തരമൊരു അവസ്ഥയിലാണ് വൃദ്ധദമ്പതികളായ തിരുവഞ്ചൂര്‍ തേക്കുംതറയില്‍ പരമേശ്വരന്‍ നായരും (76) ഭാര്യ സരസ്വതിയമ്മ (75) യും. ഉരുള്‍പൊട്ടലില്‍ വീടുതകര്‍ന്ന് മരിച്ച മകളുടെയും ഭര്‍ത്താവിന്റെയും പേരക്കുട്ടികളുടെയും അന്ത്യയാത്ര കാണാന്‍ പോലും വിധി ഇവരെ അനുവദിച്ചില്ല. പ്രിയപ്പെട്ടവര്‍ മരിച്ചതിന്റെ ഏഴാം ദിവസം അസ്ഥി എടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് ദുരന്തസ്ഥലത്ത് എത്താനായത്.
ആഗസ്റ്റ് 16ന് രാവിലെ 6.56 നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തൃശൂര്‍ വടക്കാഞ്ചേരി പാറലിക്കാട് കൂറാഞ്ചേരിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 18 പേരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച കെ.എ. നാരായണന്‍ ഭാര്യ ആശാദേവി, മക്കളായ അഖില്‍, അമല്‍ എന്നിവരുടെ നഷ്ടമാണ് ഈ വൃദ്ധദമ്പതികളെ തളര്‍ത്തിയത്.
ആശാദേവി ഇവരുടെ മൂത്ത മകളാണ്. കൂറാഞ്ചേരിയിലെ വീടിന് സമീപമുള്ള മലയില്‍ നിന്നും ശക്തമായ മഴയില്‍ വലിയൊരു കല്ലും അതോടോപ്പം മണ്ണും വീട്ടിലേക്ക് ഇരച്ചുകയറി. വീട് പൂര്‍ണമായും തകര്‍ന്നു. അന്നുതന്നെ മക്കളുടെ മൃതദേഹം കിട്ടി. പിറ്റേദിവസമാണ് മോഹനനന്റെയും ആശയുടെയും മൃതദേഹം ലഭിച്ചത്.
തിരുവഞ്ചൂരില്‍ പരമേശ്വരന്‍ നായരുടെ വീട്ടിലും വെള്ളം കയറിയതിനെ തുടര്‍ന്ന് മകളും ഭര്‍ത്താവും പേരക്കുട്ടികളും മരിച്ചത് ഇവരറിയുന്നത് വളരെ താമസിച്ചാണ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവര്‍ ദുരിതാശ്വസ ക്യാമ്പിലായിരുന്നു. വിവരമറിഞ്ഞപ്പോള്‍ മകളുടെ വീട്ടിലേക്ക് പോകാന്‍ പരമാവധി ശ്രമിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏഴാം ദിവസമാണ് അവിടെയെത്താന്‍ കഴിഞ്ഞത്.
ഇവരുടെ രണ്ടാമത്തെ മകള്‍ ഇന്ദു 2014 ല്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ജീവിത സായാഹ്നത്തില്‍ ദുഃഖം ഉള്ളിലൊതുക്കി കഴിയുന്ന ഈ ദമ്പതികള്‍ക്ക് ആശ്വാസ വാക്കുകളുമായി ആരും ഇതുവരെ എത്തിയിട്ടില്ല.
കെ.വി.ഹരിദാസ്
















