തലശ്ശേരി: നീന്തല്‍ മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി എം.എം.ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ കാഞ്ഞിരമുള്ള പറമ്പില്‍ ഋത്വിക് രാജാണ് (13) മരണപ്പെട്ടത്.
തലശ്ശേരി എഇഒ സനകന്‍, മത്സര കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്‍, കരുണന്‍, വി.ജെ. ജയ്‌മോള്‍, പി.ഷീന, സോഫിന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് എസ്‌ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
ഓഗസ്റ്റ് 14ന് രാവിലെ 10.30നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര മണിക്കൂര്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് ഉപജില്ലകളില്‍പ്പെട്ട സ്‌കൂളൂകളിലെ 50 ഓളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനെത്തിയിരുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളുടെ ആദ്യ റൗണ്ട് മത്സരം കഴിഞ്ഞ് ഋത്വിക് ഉള്‍പെട്ട സംഘം രണ്ടാം റൗണ്ട് നീന്തുന്നതിനിടെ കുളത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ കുട്ടി തളര്‍ന്ന് വെള്ളത്തിലേക്ക് താഴുകയായിരുന്നു.
മത്സരത്തില്‍ പിന്നിലായതിനാല്‍ മുന്നിലുണ്ടായവര്‍ സംഭവമറിഞ്ഞില്ല. അപകടമാണെന്ന് ബോധ്യപ്പെട്ടതോടെ കുളക്കരയിലുണ്ടായ മറ്റ് കുട്ടികള്‍ ബഹളം വെച്ച് ഋത്വിക്കിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയെങ്കിലും ഇതിനകം കുട്ടി ആഴത്തിലേക്ക് മുങ്ങി അപ്രത്യക്ഷമായിരുന്നു. കുട്ടികളെ കരയിലുണ്ടായ അദ്ധ്യാപകരും മറ്റുള്ളവരും നിര്‍ബ്ബന്ധിച്ച് തിരിച്ചുവിളിക്കുകയായിരുന്നു. തമിഴ് നാട്ടില്‍ കച്ചവടക്കാരനായ കെ.രാഗേഷ്- മിനി ദമ്പതികളുടെ മൂത്ത മകനാണ് ഋത്വിക്. ഒരു സഹോദരനുണ്ട്. മഴക്കാലത്ത് നിറയെ വെള്ളമുള്ള ക്ഷേത്രക്കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ കുട്ടികളുടെ നീന്തല്‍ മത്സരം നടത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
















