കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്. ബിഷപ്പിനെതിരെ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്ന നിര്‍ണായക മൊഴികളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണവും ലഭിച്ചു കഴിഞ്ഞു. കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്.
കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്തു ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്. പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തുവെന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണവും നല്‍കിയിട്ടുണ്ട്. പരാതി തയാറാക്കിയ ലാപ്ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, ബിഷപ്പിന്റെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക രജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ രജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്.
ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതുകൊണ്ടു തന്നെ ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: