കോഴിക്കോട്: സന്നദ്ധസംഘടനകളും നാട്ടുകാരും നിര്‍ലോഭം സഹായിച്ചിട്ടും സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതം തീര്‍ത്തത് സര്‍ക്കാറിന്റെ ആസൂത്രണമില്ലായ്മ. 5645 ക്യാമ്പുകളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപന-റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ക്കാണ് ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ഇതേ ജീവനക്കാര്‍ തന്നെ ക്യാമ്പുകളുടെ നടത്തിപ്പില്‍ വ്യാപൃതരായതിനാല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായി.
വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഏകോപിപ്പിച്ചുകൊണ്ട് ക്യാമ്പുകളുടെ നിര്‍വഹണ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ ദുരിതാശ്വാസ പ്രവ ര്‍ത്തനം കൂടുതല്‍ ഊര്ജിതമാക്കാമായിരുന്നു. അതത് സ്കൂളുകളിലെ അധ്യാപകരെ ക്യാമ്പുകളുടെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ കാര്യക്ഷമമാക്കായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. റവന്യൂ ഉദ്യോഗസ്ഥരേക്കാള്‍ അധ്യാപകര്‍ക്കും ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കും ക്യാമ്പുകള്‍ നടത്തിയ മുന്‍പരിചയവും സഹായകരമാവുമായിരുന്നു.
റവന്യൂ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ദൈനംദിന ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ടതുമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉന്നതങ്ങളിലേക്ക് മറുപടി അയക്കുക എന്നതുതന്നെ ഭാരിച്ച ജോലിയാണ്. ഓണാവധിക്കാലത്ത് അവധിയിലായ അധ്യാപകരെ ക്യാമ്പുകളിലേക്ക് വിനിയോഗിക്കാമായിരുന്നു.
ചില ക്യാമ്പുകളില്‍ ഭക്ഷണസാമഗ്രികളുടെ കുറവും അനുഭവപ്പെട്ടു. എന്നാല്‍ ഭൂരിഭാഗം ക്യാമ്പുകളിലും ഭക്ഷണവിതരണം നല്ല രീതിയില്‍ നടന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും സന്നദ്ധസംഘടനകള്‍ നല്കിയ ഭക്ഷണം ബാക്കി വന്നതിനാല്‍ നശിപ്പിക്കേണ്ടിവന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണം പാകം ചെയ്യാതെ ഭക്ഷണ സാമഗ്രികള്‍ നല്‍കണമെന്ന് നിര്‍ദേശം നല്കിയിരുന്നുവെങ്കില് ഭക്ഷണം പാഴാവുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു. ക്യാമ്പുകള്‍ നടത്താന്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് അനുപാതമായി മാത്രമേ അവിടെ ശുചിമുറികള്‍ ഉണ്ടാവൂ. 1056 പേരുള്ള കോഴിക്കോട്ടെ ക്യാമ്പ് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ വിദ്യാലയത്തിലുണ്ടായിരുന്നത് ഏഴ് ശുചിമുറികള്‍ മാത്രമായിരുന്നു. ശുചിമുറികള്‍ കൂടുതലുള്ള സ്വകാര്യ-സിബിഎസ്ഇ വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് പരിഹരിക്കാവുന്ന കാര്യം ആസൂത്രണ പിഴവുമൂലം പ്രശ്നമായി.
ക്യാമ്പുകളുടെ നടത്തിപ്പിലെ രാഷ്ട്രീയ അതിപ്രസരം പല സ്ഥലങ്ങളിലും സംഘര്‍ഷം വരുത്തിവെക്കുകയും ചെയ്തു. കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്ഡിപിഐക്കാരും സിപിഎമ്മുകാരും പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയുമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ഏകോപനമില്ലായ്മ ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: