കൊച്ചി : സമുദ്രശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായി വിവിധ വകുപ്പുകള്‍ തമ്മില്‍ സംയോജിത പ്രവര്‍ത്തനമില്ലാതിരുന്നത് കേരളം നേരിട്ട പ്രളയക്കെടുതിക്ക് ആക്കം കൂട്ടി. കേരളത്തിലെ ജലസ്രോതസ്സുകളുടെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനമുണ്ടാക്കുന്ന വേലിയേറ്റവും വേലിയിറക്കവും ഓരോ പ്രദേശങ്ങളെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് ശാസ്ത്രീയമായി വിലയിരുത്തി മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ പലയിടത്തും ദുരന്തത്തിന്റെ ആഘാതം കുറയ്‌ക്കാമായിരുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
അമാവാസി, പൂര്‍ണഗ്രഹണ ദിവസങ്ങളില്‍ ശക്തമായി ഉണ്ടാകുന്ന വേലിയേറ്റം ഇത്തവണ പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചിട്ടുണ്ട്. വാവ് ദിനങ്ങളില്‍ ശക്തമായ വേലിയേറ്റമുണ്ടായിരുന്നു. ഇന്ത്യന്‍ ടൈഡ് ടേബിള്‍ പ്രകാരം വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ശക്തി മുന്‍കൂട്ടി മനസ്സിലാക്കാനാവും. സാധാരണ ഒരു മീറ്റര്‍ വരെയാണ് വേലിയേറ്റം മൂലമുണ്ടാകുന്ന ജലനിരപ്പിലെ വ്യതിയാനം. എന്നാല്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ ഇവ 20 അടി മുതല്‍ 30 അടി വരെ വ്യത്യാസപ്പെടാം. ഓരോ പ്രദേശത്തെയും ഭൂമിയുടെ പ്രതലത്തിനനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം. അത്തരം മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് വേലിയിറക്ക സമയത്ത്, ജലനിരപ്പ് കുറയുന്ന വേളകള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഡാമുകളും ഷട്ടറുകളും സ്പില്‍വേകളും തുറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കില്‍ പലയിടത്തെയും ആഘാതം കുറയ്‌ക്കാമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കര്‍ക്കടകവാവില്‍ വേലിയേറ്റം ഏറ്റവും രൂക്ഷമായ വേളയിലാണ് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സ്ഥിതിവിശേഷമുണ്ടായത്. ഇതോടെ പ്രളയത്തിന്റെ രൂക്ഷത വര്‍ധിച്ചു. കര്‍ക്കടകം കഴിഞ്ഞ ദിവസങ്ങളില്‍ വേലിയിറക്കമുണ്ടായതോടെ എറണാകുളം അടക്കമുള്ള ജില്ലകളില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഇന്ന് ഏകാദശിയാവുന്നതോടെ വേലിയിറക്കത്തിലൂടെ പരമാവധി ജലനിരപ്പ് താഴും. വാവും ഏകാദശിയും പോലുള്ള ദിവസങ്ങളില്‍ ജലനിരപ്പില്‍ വ്യതിയാനമുണ്ടാകുമെന്ന പഴമക്കാരുടെ വാക്കുകള്‍ ശാസ്ത്രീയമായി ശരിയാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
മത്സ്യബന്ധനം നടത്തുന്നവര്‍ പോലും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും തിഥിയനുസരിച്ചാണ് സമുദ്രത്തിലെ ജലനിരപ്പ് വിലയിരുത്തുന്നത്. പൊക്കാളി കൃഷിയടക്കം നടത്തുന്നതും ചീനവലയില്‍നിന്ന് ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്ന ‘തക്കം’ കണക്കാക്കുന്നതുമെല്ലാം ചന്ദ്രന്റെ വ്യതിയാനങ്ങള്‍ മനസ്സിലാക്കിയാണ്. എന്നാല്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ ചന്ദ്രനെ നോക്കി മാത്രം സ്വായത്തമാക്കിയിരിക്കുന്ന ഈ അറിവുകള്‍ ശാസ്ത്രീയമായി നിരീക്ഷണവിധേയമാക്കി ജലനിരപ്പിന്റെ അസ്വാഭാവികത മനസ്സിലാക്കാനും വേലിയേറ്റങ്ങള്‍ കൊണ്ടു ഓരോ പ്രദേശത്തുമുണ്ടാകുന്ന ആഘാതങ്ങള്‍ മനസ്സിലാക്കാനും സമുദ്രശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് സെന്റര്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്ന ഡോ.കൃഷ്ണന്‍ പറയുന്നു. വരുംവര്‍ഷങ്ങളിലെങ്കിലും സെന്റര്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി, ഫിഷറീസ് വകുപ്പുകള്‍ എന്നിവയുമായി സംയോജിച്ച് ഇന്ത്യന്‍ ടൈഡ് ടേബിളിനനുബന്ധമായി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുകയും ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുകയും ചെയ്താല്‍ പല ജില്ലകളിലും വെള്ളപ്പൊക്കക്കെടുതിയുടെ ആഘാതം കുറയ്‌ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
















