സൂറിച്ച്: കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കുന്നതില് ഇന്ത്യയുമായി സഹകരിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ നികുതി വകുപ്പ് അധികൃതര്‍ക്ക് ഫെഡറല്‍ കോടതി അനുമതി നല്കി. കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഇന്ത്യയുടെ ആവശ്യം തടയണമെന്നാവശ്യപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ നല്കിയ അപേക്ഷ നിരസിച്ചാണ് കോടതി ഉത്തരവിട്ടത്.
2008ല്‍ എച്ച്എസ്ബിസിയുടെ സ്വിസ് ശാഖയില്‍ നിന്ന് ബാങ്ക് ജീവനക്കാരനായ ഹെര്‍വ് ഫാല്‍സിയാനി കള്ളപ്പണക്കാരെക്കുറിച്ചുള്ള രേഖകള്‍ അതതു രാഷ്ട്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നു. ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ അന്വേഷണത്തിനൊരുങ്ങുന്നത്. രേഖകള്‍ ചോര്‍ത്തിയെടുത്ത ഫാല്‍സിയാനി 2008ല്‍ ഫയലുകളുമായി ജനീവയില്‍ നിന്ന് മുങ്ങി. 14.1 ലക്ഷം കോടി രൂപ നികുതി വെട്ടിക്കാന്‍ എച്ച്എസ്ബിസി ബാങ്ക്, ഇടപാടുകാരെ സഹായിച്ചുവെന്നാണ് ചോര്‍ത്തിയ രേഖകളിലൂടെ വെളിപ്പെട്ടത്. സ്വിസ് ബാങ്കിങ് നയങ്ങള്‍ നിശിതമായ വിമര്‍ശനത്തിന് വിധേയമായ അന്വേഷണമാണ് തുടര്‍ന്ന് നടന്നത്. ഒട്ടേറെ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടിയാണ് രേഖകള്‍ ചോര്‍ത്തിയതെന്ന പേരില്‍ 2015 ല്‍ സ്വിസ് കോടതികള്‍ ഫാല്സിനിയ്ക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഗൂഢാലോചന, രേഖകള്‍ മോഷ്ടിക്കല്‍, സ്വിസ് ബാങ്കുകളുടെ സ്വകാര്യതാ നിയമലംഘനം എന്നിവ ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഇനി പ്രവേശിക്കില്ലെന്ന ഉറപ്പോടെ അദ്ദേഹത്തെ പിന്നീട് ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. കള്ളപ്പണക്കാരെക്കുറിച്ചുള്ള രേഖകള്‍ പുറത്തായതോടെ അവരെ ശിക്ഷിക്കുന്നതിന് സഹായമാവശ്യപ്പെട്ട് നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നത് സ്വിസ് കോടതികളെ പ്രതിരോധത്തിലാക്കിയിരുന്നു.
അതേസമയം ഇന്ത്യ ഉയര്‍ത്തിയ അതേ ആവശ്യമുന്നയിച്ച് ഫ്രാന്‍സിന്റെ നല്കിയ അപേക്ഷ കഴിഞ്ഞ വര്‍ഷം സ്വിറ്റ്സര്‍ലന്‍ഡ് സുപ്രീംകോടതി നിരസിച്ചിരുന്നു. ചോര്‍ത്തിയെടുത്ത രേഖകള്‍ അസ്വീകാര്യമാണെന്ന പേരിലായിരുന്നു അപേക്ഷ നിരസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: