തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി രൂപ, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിനും ഡ്രെയിനേജ്, സ്വീവേജ് സംവിധാനത്തിനുമായി 4 കോടി രൂപ, ഐസൊലേഷന്‍ റൂം കോപ്ലക്സിന് 3 കോടി രൂപ, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാനിന് 50 ലക്ഷം രൂപ, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. വിപുലമാക്കുന്നതിന് 2 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
എറണാകുളം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ക്കിംഗ് വലിയൊരു പ്രശ്നമായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടേയും സന്ദര്‍ശകരുടേയും വാഹനങ്ങള്‍ പ്രത്യേകമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
15 വര്‍ഷം മുമ്പ് സ്ഥാപിച്ച വീതി കുറഞ്ഞ പൈപ്പുകളാണ് ഡ്രെയിനേജിനായി ഉപയോഗിക്കുന്നത്. ഇതുകാരണം തുണിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് മിക്കപ്പോഴും ഡ്രെയിനേജ് സംവിധാനത്തിന് ലീക്ക് സംഭവിക്കുന്നു. ഇത് നേരെയാക്കുന്നതിന് മാസംതോറും നല്ലൊരു തുകയാണ് മെഡിക്കല്‍ കോളേജിന് ചെലവാക്കേണ്ടി വരുന്നത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് സംവിധാനം മാറ്റി സ്ഥാപിക്കുന്നത്.വിവിധ വിഭാഗങ്ങളിലെ തീവ്ര പരിചരണ യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പുതിയ മള്‍ട്ടി ഡിസിപ്ലനറി ഐ.സി.യു. സ്ഥാപിക്കുന്നത്. ഇതിലൂടെ വിവിധ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള തീവ്ര പരിചരണം ഒട്ടും കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: