നമുക്കെന്തിനാണ് ഇങ്ങനെ കുറെ സാംസ്‌കാരിക നായകര്‍. സംസ്‌കാരലോപം, സംസ്‌കാര രാഹിത്യം, സാമൂഹിക അധാര്‍മ്മികത ഇത്യാദിയും അതില്‍ കൂടുതലുമുള്ള സംഗതികളില്‍ ഇടപെട്ട് നേരെചൊവ്വെ കാര്യങ്ങള്‍ ശരിയാക്കേണ്ടവരല്ലേ ഇവര്‍? അതുകൊണ്ടാണല്ലോ സാംസ്‌കാരിക നായകര്‍ എന്ന് അവരെ വിളിക്കുന്നത്. ചുരുക്കത്തില്‍ ഇവര്‍ എന്ത് സാംസ്‌കാരിക ഇടപെടലാണ് നടത്തുന്നത്?. നിഘണ്ടുവിലെ സാംസ്‌കാരിക നായകവിശദീകരണം എന്തുതന്നെയായാലും അങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്നതത്രേ വാസ്തവം.
ദൈവത്തിന്റെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ട നമ്മുടെ സംസ്ഥാനത്താണല്ലോ ഏറ്റവും ഭംഗിയായി സാംസ്‌കാരിക രംഗം പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഏറ്റവും കൂടൂതല്‍ ലൈക്ക് കിട്ടേണ്ടതും നമ്മുടെ സാംസ്‌കാരികന്മാര്‍ക്കാണ്. എന്നാല്‍ ഇവിടെ സാംസ്‌കാരികന്മാര്‍ കൊടിയുടെ നിറത്തിനും ഗുണത്തിനും അനുസരിച്ചാണ് നീങ്ങുന്നത്. അങ്ങനെ നീങ്ങുമ്പോള്‍ കിട്ടാവുന്ന സമ്മാനങ്ങളുടെ കനവും ഗുണവും തന്നെ ആകര്‍ഷണീയം. അപ്പോ ഒരു ചോദ്യം സ്വാഭാവികം. യഥാര്‍ത്ഥ സാംസ്‌കാരിക വീക്ഷണമാണോ അവര്‍ക്കുണ്ടാവുക?.
അത് അങ്ങനെ നില്‍ക്കട്ടെ. ഒരു തുടക്കം ആവട്ടെ എന്നു കരുതി പറഞ്ഞതാണ്. ഉത്തരേന്ത്യയിലെ കുഗ്രാമത്തില്‍ വരെ കണ്ണെത്തുന്ന ഈ സാംസ്‌കാരിക നായകര്‍ ദൈവത്തിന്റെ ഈ നാട്ടില്‍ നടക്കുന്ന ഒറ്റപിശാചുവിളയാട്ടങ്ങളും കാണില്ല. അഥവാ കണ്ടാല്‍, ഓ ഇതത്ര വലിയ കാര്യമാണോ എന്നാവും. യുപിയിലെ അഖ്‌ലാക്കും അതുപോലുള്ള പലതും ഇന്നും പൂക്കാവടിയാടുമ്പോഴാണ് കേരളത്തിലെ ഗുരുതര പ്രശ്‌നങ്ങള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നത്. ഒരു ഉദാഹരണം നോക്കുക. ലസിത പാലയ്‌ക്കല്‍ എന്നൊരു വനിതയെ മ്ലേച്ഛമായി ഒരാള്‍ സോഷ്യല്‍ മീഡിയവഴി അപമാനിച്ചു. അമ്മപെങ്ങന്മാരുള്ള, അത്തരക്കാര്‍ മനുഷ്യന്മാര്‍ക്കുള്ളതാണ് എന്നറിയാത്ത ഒരു തരികിടക്കാരനാണ് ലസിതയെ അപമാനിച്ചത്. എന്നാല്‍ അതിനെതിരെ ഈ പറഞ്ഞ ഒറ്റ സാംസ്‌കാരിക നായകനും ഒരക്ഷരം പറഞ്ഞില്ല. ഒടുവില്‍ നടപടിക്കായി ലസിതയ്‌ക്കും സുഹൃത്തുക്കള്‍ക്കും തലശ്ശേരിയിലെ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരം നടത്തേണ്ടിവന്നു. എസ്‌ഐ പറഞ്ഞതെന്തെന്നറിയുമോ? ”കാലിഫോര്‍ണിയയില്‍ നിന്ന് വിശദീകരണം വരട്ടെ” എന്ന് ! അപമാനിച്ചവന്‍ ഇപ്പോഴും തകര്‍പ്പന്‍ പരിപാടികളുമായി ചുറ്റിത്തിരിയുകയാണ്. ഒരു ചാനല്‍ പരിപാടിയുടെ ഉള്ളറകളില്‍ കിടന്ന് അട്ടഹസിക്കുകയാണ്. കാലിഫോര്‍ണിയയില്‍ നിന്ന് കത്തു വരുന്നതും കാത്തിരിക്കുന്ന പൊലീസും ഇതൊന്നും അറിയാത്ത സാംസ്‌കാരികരും അന്നം തന്നെയല്ലേ കഴിക്കുന്നതെന്ന് ചോദിക്കേണ്ടേ?
കാലിഫോര്‍ണിയന്‍ ടച്ചില്ലാത്ത ചില സംഭവഗതികളും ഈ നാട്ടില്‍ നടന്നുവെന്നറിയുമ്പോഴാണ് ദുഷിച്ച രാഷ്‌ട്രീയ നെറികേട് നമുക്ക് മനസ്സിലാവുന്നത്. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റ് ആറന്മുള വള്ളംകളി നടത്താന്‍ പര്യാപ്തമായ തരത്തിലായെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഒരു ചെറുപ്പക്കാരനെ വനിതാ എംഎല്‍എയുടെ നിര്‍ദ്ദേശത്തില്‍ രായ്‌ക്കുരാമാനം പൊലീസ് പൊക്കി, മര്‍ദ്ദിച്ചു, കേസില്‍ കുടുക്കി. തൃശൂരിലെ ഒരു വനിതാ പ്രൊഫസര്‍ക്കെതിരെ പ്രതിഷേധസൂചകമായി പോസ്റ്റിട്ട ചെറുപ്പക്കാരനെയും പൊലീസ് പിടിച്ചുകൊണ്ടുപോയി ഭീകരമായി മര്‍ദ്ദിച്ച് കേസില്‍പെടുത്തി. അപ്പോള്‍ കാലിഫോര്‍ണിയയുമില്ല, സുക്കര്‍ബര്‍ഗുമില്ല.
ഇവിടെ ലസിതാ പാലയ്‌ക്കല്‍ എന്ന വനിതയെ അപമാനിച്ചതിന് കൃത്യമായ തെളിവുണ്ടായിട്ടും കാലിഫോര്‍ണിയന്‍ ഇണ്ടാസ് കാത്തിരിക്കുന്നു. കാരണമെന്താ? ഇന്നത്തെ ഭരണകക്ഷി ശത്രുപക്ഷത്തു നിര്‍ത്തിയ പാര്‍ട്ടിയിലാണ് ലസിത വിശ്വസിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ത്രീസ്വാതന്ത്ര്യമില്ല, അഭിമാനമില്ല, ഒന്നുമില്ല. ലസിതയുടെ നിലവിളിക്കു മേല്‍ ചുടുകട്ടകള്‍ അടുക്കിവെക്കാന്‍ ഉത്സാഹിക്കുന്നവരുടെ കൂട്ടത്തില്‍ സാംസ്‌കാരിക നായകരുമുണ്ട് എന്നതാണ് ഖേദകരം. വേണ്ടാത്തിടത്ത് പോലും കേറിച്ചെന്ന് താന്‍പോരിമ കാണിക്കുന്ന വനിതാ കമ്മീഷനും ലസിതയെ കണ്ടില്ല. നമ്മുടെ സാംസ്‌കാരിക നായകരും നീതിപാലകരും, നിയമമുണ്ടാക്കുന്നവരും ആണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെ പോകേണ്ട കാര്യമില്ലെന്ന് വ്യക്തമല്ലേ? എല്ലാം ശരിയാക്കാന്‍ നോക്കുന്നവര്‍ അവര്‍ക്കു വേണ്ടതൊക്കെ ശരിയാക്കുമ്പോള്‍ ശരികേടുകളുടെ വിഴുപ്പുഭാണ്ഡം കൈരളിയുടെ പൂമുഖത്ത് കുമിഞ്ഞുകൂടുകയല്ലേ? ഇതുംകൂടി ശരിയാക്കാനുള്ള പരിശ്രമം കേരള മനസ്സാക്ഷി ഏറ്റെടുക്കണ്ടേ?
**************************************
ഇതാ മറ്റൊരു സാംസ്‌കാരിക ഭണ്ഡാഗാരം. ഈ ടിയാന് സാംസ്‌കാരിക ചൊറിച്ചില്‍ അസഹ്യമായിരിക്കുകയാണ്. അദ്യം ഉരുളികുന്നത്തെ കഥാകൃത്താണ്. ഹിന്ദുത്വം, മൃദുഹിന്ദുത്വം, ഹൈന്ദവീയത ഇത്യാദി വിഷയങ്ങള്‍ അമ്പേ അകലെകളഞ്ഞ ബഹുമാനിതനാണ്. അതിന്റെ ഏഴയലത്തുപോലും എത്തിനോക്കില്ല. നല്ലപാതി അതിനെക്കുറിച്ച് പറഞ്ഞുകൊടുത്തതൊന്നും അങ്ങ് തലയില്‍ കയറിയിട്ടില്ല. കുരിശു മുത്തി കുമ്പസരിച്ച് വിശുദ്ധനായി നില്‍ക്കും കാലത്തിങ്കല്‍ ആ സാംസ്‌കാരിക ചൊറി വീണ്ടും ചുരമാന്തിത്തുടങ്ങിയിട്ടുണ്ട്. ‘അരെടവീരാ പോരിനുവാടാ, ‘ സ്റ്റൈലിലാണ് നില്‍പ്പ്. പാരമ്പര്യത്തിന്റെ വനസ്ഥലികളില്‍ നിന്ന് ഊര്‍ജം ഉറുഞ്ചിയെടുത്ത് പ്രതിഭയുടെ തങ്കഭസ്മം ചേര്‍ത്ത് വായനക്കാര്‍ക്ക് നല്‍കിയ ‘ഗുരുസാഗര’ സ്രഷ്ടാവിനെ സ്വതസിദ്ധമായ പുച്ഛം കൊണ്ട് തൊഴിക്കാനാണ് ഉരുളികുന്നം അടുത്തിടെ തയ്യാറായത്. പ്രതിഭയുടെ അല്‍പ്പം മിന്നലാട്ടം കൊണ്ട് എന്തോ സംഭവം ആയെന്ന മിഥ്യാധാരണയില്‍ കരിമ്പിന്‍കാട്ടിലെ ഒറ്റയാനെപോലെയുള്ള പെരുമാറ്റമാണ്. ‘അയാം ദ സ്റ്റേറ്റ്’ വികാരം വന്നുപോയാല്‍ എന്തുചെയ്യാന്‍. ഒ.വി. വിജയന്‍ എന്ന പ്രതിഭാധനനെ മരിച്ചാലും വേട്ടയാടും എന്ന മ്ലേച്ഛ ചിന്തയാണല്ലോ ഉരുളികുന്നത്തെ നയിക്കുന്നത്. ടിയാന്റെ ഒരു കഥ പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കി- വിധേയന്‍. കഥയിലെ ഒരു സന്ദര്‍ഭം ചലച്ചിത്ര ഭാഷ്യത്തില്‍ മാറ്റിയപ്പോള്‍ അന്ന് ഉറഞ്ഞുതുള്ളി പുലമ്പിയത് പലരും ഓര്‍ത്തുകാണും. അതൊക്കെ ഒരു രോഗമാണ്. അതിന് മരുന്നില്ല. ചന്ദ്രന്‍ ഉദിച്ചുയര്‍ന്നു വരുമ്പോള്‍ ചില ജീവികള്‍ എന്തൊക്കെയോ ശബ്ദമുണ്ടാക്കാറില്ലേ? അതിന്റെ മറ്റൊരു വശമായി ഇതിനെ കാണാം. എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെട്ടുപോയവര്‍ ഒച്ചവെച്ച് ആളെക്കൂട്ടുന്ന സമ്പ്രദായത്തിന്റെ സാംസ്‌കാരിക തരികിടയായി ഉരുളികുന്നത്തിന്റെ പുതിയ നാടകത്തെ കാണണം. അല്ലെങ്കിലും ഉരുളികുന്നത്തിന് അറിയാവുന്ന പണിയല്ലേ ചെയ്യാനാവൂ. ഒ.വി. വിജയന്‍ എവിടെ ശയിപ്പൂ, ഉരുളികുന്നം എവിടെ ചുരുണ്ടുകൂടൂ!
********************************
കണ്ണ് കാണാനുള്ളതാണെങ്കിലും എല്ലാവരും കാണുന്നില്ല എന്നതത്രേ വസ്തുത. കണ്ടത് കാണാതിരിക്കാന്‍ ഈ കണ്ണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിയായ കണ്ണന് കണ്ണ് എന്തിനാണെന്നും അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും അറിയാം. കുന്നംകുളത്തിനടുത്ത് റോഡില്‍ സ്‌കൂള്‍ ദിവസം രാവിലെ ബസ്സിന് വശംകൊടുക്കവേ റോയ് എന്ന ചെറുപ്പക്കാരന്‍ സ്‌കൂട്ടറില്‍ നിന്ന് വീണു. തലയ്‌ക്കും കാലിനും പരിക്കേറ്റ് കിടക്കുന്നയാളെ ആരും രക്ഷിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. സംഭവം കണ്ട കണ്ണന്‍ ഓടിയെത്തി കഷ്ടപ്പെട്ട് സ്‌കൂട്ടര്‍ എടുത്തു മാറ്റി അതു വഴി വന്ന ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ശില്‍പ മാത്രമാണ് കണ്ണനെ സഹായിക്കാന്‍ ഓട്ടോറിക്ഷയില്‍ കയറിയത്. ഏതായാലും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ റോയ് രക്ഷപ്പെട്ടു. വൈകി സ്‌കൂളിലെത്തിയ കണ്ണന്‍ ഉണ്ടായ സംഭവങ്ങള്‍ അദ്ധ്യാപകനോട് വിവരിച്ചു. ഇതോടെ പ്രത്യേക അസംബ്ലി ചേര്‍ന്ന് ആ പതിമൂന്നുകാരനെ അഭിനന്ദിച്ചു., വൈകിട്ട് ആശുപത്രിയിലെത്തി റോയിയെ കണ്ട് വിവരങ്ങള്‍ അറിഞ്ഞ ശേഷമാണ് കണ്ണന്‍ വീട്ടിലേക്ക് പോയത്. കണ്ണടച്ചിരിക്കുന്ന നമ്മുടെ സാംസ്‌കാരിക നായകന്മാരുള്‍പ്പെടെയുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നതായില്ലേ കണ്ണന്റെ പ്രവൃത്തി?. അതിന്റെ ശക്തി കണ്ടറിഞ്ഞ ഒരു പ്രമുഖ മലയാള പത്രം അതു സംബന്ധിച്ച് എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇങ്ങനെ: ഈ കണ്‍കാഴ്ചയ്‌ക്ക് അഭിവാദ്യം. കാരുണ്യത്തിന്റെ വറ്റാത്ത ഉറവകള്‍ ഇനിയുമിനിയും ഉറന്ന് വരട്ടെ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദേവചൈതന്യം കളിയാടട്ടെ. അതിന് കൊച്ചുകണ്ണന്‍ നിമിത്തമായി. ആ മിടുക്കനെ സര്‍വ്വാത്മനാ അഭിനന്ദിക്കാം.
കെ മോഹൻദാസ്
















