ന്യൂദല്‍ഹി: കോക് റോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് സൃഷ്ചിച്ച പാര്‍ട്ടിയ്‌ക്ക് പിന്നിലെ തലച്ചോര്‍ അരവിന്ദ് കെജ്രിവാളിന്‍റേതെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ ദിവസം ജെന്‍സീ തലമുറയോട് നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ കലാപം നടത്താന്‍ കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു എന്നാല്‍ ആരും സമരത്തിന് ഇറങ്ങാന്‍ തയ്യാറായില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിലൂടെ കുറ്റവാളികളെ കൃത്യമായി കണ്ടെത്തുകയായിരുന്നു.
ബിജെപി അനുഭാവികള്‍ വരെ പ്രതികളായിട്ടുണ്ടായിരുന്നെങ്കിലും കുറ്റം കുറ്റമാണെന്നും വിട്ടുവീഴ്ചയില്ലാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം എന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് ജെന്‍സീ തലമുറയ്‌ക്ക് നന്നായറിയാം. അതേ സമയം ബിജെപിയ്‌ക്കും മോദിസര്‍ക്കാരിനും എതിരെ യുദ്ധം ചെയ്യുന്നത് തൊഴിലാക്കിയ ചില നേതാക്കളും സമുദായങ്ങളുമാണ് ഈ വിവാദത്തെ ഒരു കലാപത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
ഇതിന് പിന്നാലെയാണ് കോക് റോച്ച് ജനതാ പാര്‍ട്ടി രൂപീകൃതമാവുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാകാശത്തിന്റെ പേരിലും മറ്റും മേനിനടിച്ച് നടക്കുന്ന ചില തട്ടിപ്പുകാരെ പാറ്റ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇന്ത്യയിലെ യുവാക്കളെയാണ് പാറ്റയെന്ന് വിളിച്ചതെന്ന് വ്യാഖ്യാനിച്ചാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വെല്ലുവിളിച്ച് കോക് റോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. ഇതില്‍ അംഗങ്ങളായവരില്‍ അധികവും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്ള യുവാക്കളാണ്. ഒപ്പം ഇന്ത്യയില്‍ മോദി വിരുദ്ധ അജണ്ടയുള്ള ആളുകളും. ഈ മൂന്ന് രാജ്യങ്ങളിലേയും പിന്നെ ചില വിദേശരാജ്യങ്ങളിലെയും അംഗങ്ങള്‍ കൂടിച്ചേര്‍ന്നപ്പോഴാണ് ഈ സംഘടനയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 175 ദശലക്ഷം കടന്നത്.
എന്തായാലും കോടതിയുടെ വിശ്വാസ്യത കളയാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേതാവാണ് അരവിന്ദ് കെജ്രിവാള്‍. ഈയിടെ കെജ്രിവാളിന്റെ മദ്യനയത്തിനെതിരായ കേസില്‍ വാദം കേള്‍ക്കേണ്ട ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് പരസ്യമായി പ്രസ്താവിക്കുകയായിരുന്നു കെജ്രിവാള്‍. ആര്‍എസ്എസുമായി വിദുരബന്ധമുള്ള ഒരു സംഘടനയുടെ ചടങ്ങില്‍ പങ്കെടുത്തു എന്നതിനാല്‍ നിഷ്പക്ഷമായിരിക്കില്ല ഇവരുടെ വാദം കേള്‍ക്കല്‍ എന്ന് രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രസ്താവിക്കുകയായിരുന്നു കെജ്രിവാള്‍. ഏതെങ്കിലും ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് കേസില്‍ ഒരു ജഡ്ജി വാദം കേള്‍ക്കുന്നതിനെ ബാധിക്കില്ലെന്നും കേസിന്റെ യോഗ്യത അനുസരിച്ചാണ് ഒരു ജഡ്ജി വാദം കേള്‍ക്കുകയെന്നും തുറന്നടിച്ച് സ്വര്‍ണ്ണകാന്ത ശര്‍മ്മ എന്ന മിടുക്കിയായ ജഡ്ജി കേസില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ല. ഇത് ഒരു ഭരണഘടനാ പ്രതിസന്ധി തന്നെ സൃഷ്ടിച്ചിരുന്നു. സ്വര്‍ണ്ണകാന്ത ശര്‍മ്മ കേസില്‍ വാദം കേള്‍ക്കാന്‍ വന്നാല്‍ താന്‍ കോടതിയില്‍ ഹാജരാകില്ലെന്ന് വരെ അരവിന്ദ് കെജ്രിവാള്‍ വാദിച്ചു. മാത്രമല്ല, അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും നേതൃത്വത്തില്‍ സ്വര്‍ണ്ണകാന്ത ശര്‍മ്മയ്‌ക്കെതിരെ വലിയതോതില്‍ സൈബര്‍ ആക്രമണവും ഇവര്‍ നടത്തി. നിലവാരമില്ലാത്തതായിരുന്നു ഈ പരിഹാസവും ട്രോളും. ഇതോടെ പോരാളിയായ സ്വര്‍ണ്ണകാന്ത ശര്‍മ്മ അരവിന്ദ് കെജ്രിവാളിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യനോട്ടീസ് അയച്ചിരിക്കുകയാണ്. പ്രതിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച ഒരു ജഡ്ജി ആ പ്രതിക്കെതിരായ കേസില്‍ വാദം കേള്‍ക്കുന്നത് ജൂഡീഷ്യറിയുടെ താല്‍പര്യങ്ങള്‍ക്കെതിരാകും എന്ന് കണ്ട് അവര്‍ മദ്യനയക്കേസില്‍ വാദം കേള്‍ക്കെണ്ടെന്ന് തീരുമാനിച്ചു. ഇത് തങ്ങളുടെ നിലപാടിന്റെ വിജയമായി ആഘോഷിക്കുകയായിരുന്നു കെദജ്രിവാളും കൂട്ടരും.
ഇതേ നയത്തിന്റെ തുടര്‍ച്ചയാണ് ജനതാ കോക് റോച്ച് പാര്‍ട്ടിയുടെ രൂപീകരണത്തിലും കാണുന്നത്. ആ പാര്‍ട്ടി രൂപം കൊണ്ടത് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ടാണ്. കെജ്രിവാളിന്റെ അതേ ലൈന്‍. അതിന് പിന്നാലെ ഇപ്പോള്‍ കേള്‍ക്കുന്നത് ജനതാ കോക് റോച്ച് പാര്‍ട്ടി നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ രംഗത്തെത്തി എന്നതാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ ആഴ്ച ജെന്‍സീ കലാപത്തിന് ആഹ്വാനം ചെയ്ത അരവിന്ദ് കെജ്രിവാളിന്റെ അതേ നിലപാടാണ് കോക് റോച്ച് ജനതാ പാര്‍ട്ടി എടുത്തിരിക്കുന്നത്. ഇതോടെയാണ് ഈ പാര്‍ട്ടിക്ക് പിന്നിലെ ഒരു കരു മാത്രമാണ് ഈ കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച അഭിജിത് ദീപ് കെ. യഥാര്‍ത്ഥ തലച്ചോര്‍ കെജ്രിവാള്‍ തന്നെയാണെന്ന സംശയം ബലപ്പെടുകയാണ്. ഇതിന് മറ്റൊരു കാരണം അഭിജിത് ദീപ്കെ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്നതുമാണ്. ഏറ്റവും തമാശ ഇയാള്‍ ഇന്ത്യയില്‍ ഇരുന്നല്ല, അമേരിക്കയില്‍ ഇരുന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.
മറ്റു രാജ്യങ്ങളില്‍ സുരക്ഷിതമായി ഇരുന്ന് ഇന്ത്യയെ വിമര്‍ശിക്കുന്നത് ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്.കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ഇവര്‍ക്ക് പണം നല്‍കുന്നത്. ധ്രൂവ് റാത്തി എന്ന ഒരാള്‍ മോദി സര്ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്നത് മറ്റൊരു വിദേശരാജ്യത്തിരുന്നാണ്.
നിഷ്കളങ്കരായ ജെന്‍സീക്കാരെ കലാപത്തിന് ഇളക്കിവിടുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം എട്ടുംപൊട്ടും തിരിയാത്ത കുട്ടികള്‍ എന്തെങ്കിലും കേള്‍ക്കുമ്പോള്‍ അതിലെ നെല്ലും പതിരും തിരിക്കാന്‍ കഴിയാതെ കലാപത്തിലേക്കിറങ്ങും എന്നതാണ് നേപ്പാളിലെയും ശ്രീലങ്കയിലേയും ബംഗ്ലാദേശിലെയും ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്.
















