തിരുവനന്തപുരം: യുവജനങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും അവസരം നിഷേധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങളുടെ കരട് തയാറായി. കെഎഎസിന് അപേക്ഷിക്കാനുള്ള പ്രായപരിധി 32 വയസ്സാക്കി കുറച്ചാണ് പിണറായി സര്‍ക്കാരിന്റെ യുവജന വഞ്ചന. കൂടാതെ ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളുടെ പ്രായപരിധി ക്രമാതീതമായി കുറയ്ക്കാനുള്ള നീക്കവും ശക്തമാണ്.
സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേഷന്, ഫിനാന്‍സ് എന്നിവ ഉള്‍പ്പെടെ 29 വകുപ്പുകളും മറ്റുവകുപ്പുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍, സൂപ്രണ്ട് തുടങ്ങി സമാനതസ്തികകളുമാണ് കെഎഎസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെ പത്തുശതമാനം ഒഴിവുകളാണ് കെഎഎസിലൂടെ നികത്തുക.
കേരള പിഎസ്സി മുമ്പ് നടത്തിക്കൊണ്ടിരുന്ന ഡെപ്യൂട്ടി കളക്ടര്‍, ബിഡിഒ, മുന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പരീക്ഷകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി മറ്റു സംസ്ഥാനങ്ങളെ പോലെ 36 വയസ്സായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഉയര്‍ന്ന പ്രായപരിധി 40 വയസ്സാക്കി നിയമം ഭേദഗതി ചെയ്തു. കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും യുവജനങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും തൊഴിലവസരം നല്കാന് ചട്ടങ്ങളില്‍ ഇളവുവരുത്തി. എന്നാല്‍ പുരോഗമനവാദികളെന്ന് നിരന്തരം അവകാശപ്പെടുന്ന കേരളത്തിലെ ഇടതുസര്‍ക്കാര്‍ ചെറുപ്പക്കാരുടെ അവസരം നിഷേധിക്കുന്ന പിന്തിരിപ്പന് നിലപാടാണ് സ്വീകരിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രായപരിധി കുറയ്ക്കുന്നതിനെതിരെ ശക്തമായി സമരം ചെയ്ത ഇടതുപക്ഷമാണ് അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റിയത്. കെഎഎസിലേക്ക് മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം പാലിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംവരണ വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: