കണ്ണൂര്‍: സപ്തംബറില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും തുടക്കംമുതല്‍ തന്നെ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ തന്നെ എറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ കണ്ണൂരിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിദേശ യാത്രക്കാരായിരിക്കും.
ഉത്തരമലബാറും കൂര്‍ഗ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം പതിനൊന്ന് ലക്ഷത്തോളം വിദേശയാത്രക്കാരുണ്ടാകുമെന്നാണ് ഇത്സംബന്ധിച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതിനുപുറമെ നാല് ലക്ഷത്തോളം ആഭ്യന്തര യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളം ഉപയോഗിക്കും. ഇത്രയധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ എയര്‍ഇന്ത്യാ എക്സ്പ്രസ്, ജറ്റ് എയര്‍വേസ് പോലുള്ള വിമാനക്കമ്പനികള്‍ക്ക് കഴിയുകയില്ല.
ഈ സാഹചര്യത്തില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി കൊടുക്കേണ്ടത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണ്. കാര്ഷികോല്പന്നങ്ങളും കൈത്തറി അടക്കമുള്ള മറ്റ് ഉല്പന്നങ്ങളും വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ വിമാനത്തവളം വഴി കഴിയും.
ഇരുപതിനായിരം ടണ്ണിലധികം കാര്‍ഗോ കണ്ണൂരില്‍നിന്നും കയറ്റിയയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 55 ടണ്‍ പച്ചക്കറി മാത്രം വാങ്ങാന്‍ ഗള്‍ഫിലെ ബിസിനസുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. വിദേശ വിമാനങ്ങള്‍ക്ക് മാത്രമേ ഇത്രയധികം കാര്‍ഗോ കയറ്റിയയക്കാനുള്ള ശേഷിയുള്ളൂ. ഇത്തരം വസ്തുതകള്‍ പരിഗണിച്ച് കണ്ണൂര്‍ വിമാനത്താവളത്തെ പൂര്‍ണ്ണമായി അന്താരാഷ്ട്ര വിമാനത്താവളം എന്ന്തന്നെ കണ്ട് വിദേശ വിമാനത്താവള കമ്പനികള്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ പോര്‍ട്ട് ഓഫ് കോള്‍ ആയി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം.
രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബിലേറ്ററല് എയര്‍ എഗ്രിമെന്റിന്റെ പരിധിയില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കി സ്പെഷല്‍ ഡിസ്പറേഷന് അനുവദിക്കണം. അപേക്ഷിച്ചിട്ടുള്ള ഓരോ വിദേശ കമ്പനിക്കും തുടക്കത്തില്‍ ദിവസത്തില്‍ രണ്ട് ഫ്ളൈറ്റ് എന്നതോതില്‍ അനുവദിക്കണം. വന്‍ മുതല്‍മുടക്കോടെ എല്ലാ സജ്ജീകരണങ്ങളോടുംകൂടി അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തിയാകുന്ന കണ്ണൂര്‍ വിമാനത്താവളം സൗമ്പത്തികമായി വിജയിക്കണമെങ്കില്‍ ലക്ഷ്യമിടുന്നത്രയും യാത്രക്കാരും കാര്‍ഗോയും ഇതിലൂടെ കടന്നുപോകണം എന്നത് അത്യാവശ്യമാണ്. അതിന് വിദേശ വിമാനസര്‍വ്വീസുകള്‍ അനിവാര്യമാണെന്നും ചേമ്പര്‍ ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: