ന്യൂദല്‍ഹി: മുസ്ലീം മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിക്കുന്നത് തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നീക്കം. മതംമാറ്റ ഭീകരത ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആഴത്തിലുള്ള സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. സംഘടനയെ നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നടന്നുവരികയാണ്. എന്നാല്‍ പിണറായി, മമത സര്‍ക്കാരുകള്‍ ഇതുമായി സഹകരിക്കുന്നില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാതെ കേന്ദ്ര നിര്‍ദേശം തുടര്‍ച്ചയായി അവഗണിക്കുകയാണ് കേരളവും ബംഗാളും. എന്‍ഐഎ അന്വേഷണവുമായി രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ് നിസ്സഹകരിക്കുകയും ചെയ്യുന്നു. നിരോധനത്തിനെതിരെ പിഎഫ്‌ഐ കോടതിയെ സമീപിച്ചാല്‍ സംസ്ഥാനങ്ങളുടെ നിലപാടും നിര്‍ണായകമാകും.
ജനുവരിയില്‍ മധ്യപ്രദേശിലെ തെകന്‍പൂരിലെ ബിഎസ്എഫ് ആസ്ഥാനത്ത് നടന്ന സംസ്ഥാന ഡിജിപിമാരുടെ യോഗത്തില്‍ പിഎഫ്‌ഐയെ(പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പിഎഫ്‌ഐ പ്രതിയായ കേസുകള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ റിജിജുവിന്റെ പ്രസ്താവന നിഷേധിച്ച് പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായും നിസ്സഹകരണത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ മുസ്ലിം ഇരവാദമുയര്‍ത്തി രാഷ്‌ട്രീയമായി മുതലെടുക്കാമെന്ന ഉദ്ദേശ്യവും സിപിഎമ്മിനും തൃണമൂലിനും ഉണ്ട്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. മുസ്ലിം വര്‍ഗീയവാദികളാണ് പിണറായിയുടെയും മമതയുടെയും ബലം. ബംഗാളിലെ കലാപങ്ങളെ മമതയും കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിനെ പിണറായിയും തുടര്‍ച്ചയായി ന്യായീകരിക്കുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും ഇതിന്റെ ഭാഗമാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ പോലും പോപ്പുലര്‍ ഫ്രണ്ടിനെ പരാമര്‍ശിക്കാതിരിക്കാന്‍ പിണറായി ശ്രദ്ധിച്ചിരുന്നു.
പഴുതടച്ച നിരോധനത്തിന് കേന്ദ്രം
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യെ നിരോധിച്ചപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടുണ്ടാക്കിയത്. പിഎഫ്‌ഐയെ നിരോധിച്ചാല്‍ തീവ്രവാദികള്‍ മറ്റൊരു പേരില്‍ വീണ്ടും വരാന്‍ സാധ്യതയുളളതിനാല്‍ ഭാരവാഹികള്‍ മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് ആജീവനാന്തം വിലക്കാനാണ് സര്‍ക്കാര്‍ പദ്ധതി. സിമിയുടെ മുന്‍ നേതാക്കള്‍ ഇപ്പോള്‍ സിപിഎമ്മിലും കോണ്‍ഗ്രസ്സിലും മുസ്ലിം ലീഗിലും ഭാരവാഹികളായി മതതീവ്രവാദ അജണ്ട നടപ്പാക്കുന്നുമുണ്ട്.
സിമിയില്‍നിന്നും വ്യത്യസ്തമായി രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ ഉള്‍പ്പെടെ നിരവധി ഉപസംഘടനകളും പിഎഫ്‌ഐക്കുണ്ട്. അതിനാല്‍ പിഎഫ്‌ഐയെ മാത്രമായി നിരോധിച്ചിട്ട് കാര്യമില്ല. സാങ്കേതികമായി ഈ സംഘടനകളൊന്നും പിഎഫ്‌ഐയുടെ ഭാഗവുമല്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് ശേഷം ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ സംഘടനയല്ലെന്ന് പിഎഫ്‌ഐ അവകാശപ്പെട്ടിരുന്നു. മുന്‍ നക്‌സലൈറ്റുകളെയും തീവ്ര ഇടത് പ്രവര്‍ത്തകരെയും വാടകയ്‌ക്കെടുത്ത് വിവിധ വിഷയങ്ങളില്‍ വേദികളും രൂപീകരിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാകും നിരോധനം.
കെ. സുജിത്ത്
















