അഡലൈഡ്(ഓസ്ട്രേലിയ): പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ഓസ്ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പിന് തടവ് ശിക്ഷ. അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണിനാണ് (67) ഒരു വര്‍ഷത്തെ തടവിന് വിധിച്ചത്. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിട്ടുണ്ട്. ന്യൂകാസില്‍ പ്രാദേശിക കോടതിയുടേതാണ് വിധി.
1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് ഫ്ളെച്ചര്‍ ആള്‍ത്താര ബാലന്മാരെ പീഡനത്തിരക്കായ സംഭവം മറച്ചുവെച്ചതാണ് ബിഷപ്പിനെതിരായ കുറ്റം. സംഭവം അറിഞ്ഞിട്ടും ബിഷപ് അത് പോലീസിനെ അറിയിച്ചില്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഉടന്‍തന്നെ ബിഷപ്പ് ജയിലിലേക്ക് പേകേണ്ടിവരില്ല.
കേസ് ആഗസ്റ്റ് 14 വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. ബിഷപ്പിന് വേണമെങ്കില്‍ വീട്ടുതടങ്കലിന് അപേക്ഷിക്കാം. അങ്ങനെയെങ്കില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷ അനുഭവിക്കണം. കുട്ടികളെ പീഡനത്തിനിരയാക്കിയ ജെയിംസ് ഫ്ളെച്ചര്‍ 2004 ല്‍ അറസ്റ്റിലായിരുന്നു. 2006 ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ജയിലില്‍ വെച്ച് മരിക്കുകയും ചെയ്തു.
ആര്‍ച്ച് ബിഷപ് ഫിലിപ്പ് വില്‍സണ്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ ഓസ്ട്രേലിയയില്‍ നിന്ന് വൈദികര്‍ക്കെതിരായ പീഡന ആരോപണങ്ങള്‍ കൂടുതല്‍ പുറത്തുവരുമെന്നാണ് വിവരങ്ങള്‍. അതേസമയം വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിക്ക് പുറത്ത് പീഡനത്തിനിരയായവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വില്‍സണ്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: