ചെറുപുഴ: കര്‍ണാടക വനത്തിനുള്ളില്‍ നിന്നും മുറിച്ചു കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരം പിടികൂടി. പുളിങ്ങോം പുഴയുടെ പാലാവയല് പാലത്തിനു സമീപത്താണ് മരം പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സമത ക്ലബിന്റെ സമീപത്ത് റോഡരുകില്‍ മരം കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇവര്‍ ചിറ്റാരിക്കാല്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിരീകരിച്ചതിന് ശേഷം ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും രണ്ടു ലക്ഷത്തോളം വിലവരുന്ന കരിംതകര മരം പിടികൂടുകയുമായിരുന്നു. ബീറ്റ് ഓഫിസര്‍മാരായ ഡി.ജോയി, എം.ഹരി എന്നിവരാണ് മരം കസ്റ്റഡിയിലെടുത്തത്. മരത്തിന്റെ കുറെ ഭാഗം കടത്തിക്കൊണ്ടു പോയതായും സൂചനയുണ്ട്.
അവശേഷിച്ച ഭാഗമാണ് പിടികൂടിയത്. കര്‍ണാടക വനത്തിനുള്ളില്‍ മുറിച്ചു വയ്ക്കുന്ന മരം മഴക്കാലത്ത് പുഴയിലൂടെ ഒഴുക്കി കൊണ്ടുവന്നു കരയ്ക്കു കയറ്റുകയാണ് ചെയ്യുന്നത്. വെളളക്കല്ല്, ഓടക്കൊല്ലി ഭാഗത്തു നിന്നുമാണ് വ്യാപകമായി മരം മുറിച്ചു കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: